തിരുവനന്തപുരം: തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുന്നതിന് കേന്ദ്ര മൃഗശാലാ അഥോറിറ്റിയുടെ അനുമതിയായെന്ന് വനം, റവന്യൂ മന്ത്രിമാർ അറിയിച്ചു. പുത്തൂർ സുവോളജിക്കൽ പാർക്ക് പദ്ധതിയുടെ പ്രധാന നാഴികക്കല്ലാണ് ഈ അനുമതി. മ്യൂസിയം-മൃഗശാല വകുപ്പ് ഡയറക്ടർ, പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ എന്നിവർ സമർപ്പിച്ച സംയുക്ത അപേക്ഷയിലാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ആകെ 48 ഇനങ്ങളിലായി 117 പക്ഷികൾ, 279 സസ്തനികൾ, 43 ഉരഗവർഗ ജീവികൾ എന്നിവയാണ് തൃശ്ശൂർ മൃഗശാലയിൽ ഉള്ളത്. ഇവയെ ആറുമാസത്തിനകം സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനാണ് അനുമതി. കിഫ്ബി ധനസഹായത്തോടെ 360 കോടി രൂപ ചെലവിൽ 2019-ൽ പണിയാരംഭിച്ച പുത്തൂരിലെ സുവോളജിക്കൽ പാർക്കിന്റെ പ്രധാന പണികളെല്ലാം പൂർത്തിയായ സാഹചര്യത്തിലാണ് ജൂൺ 14-ലെ ഉന്നതതലയോഗം കേന്ദ്ര മൃഗശാലാ അഥോറിറ്റിയുടെ അനുമതിതേടാൻ നിർദ്ദേശം നൽകിയത്. വനം, റവന്യൂ, മൃഗശാല വകുപ്പുമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം ഇത്രയധികം ജീവികളെ ഒരു മൃഗശാലയിൽ നിന്നു മറ്റൊന്നിലേക്കു മാറ്റുന്നത് അപൂർവവും ശ്രമകരവുമാണ്. ഇവയെ ഇനം തിരിച്ച്, ഘട്ടം ഘട്ടമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വൈകാതെതന്നെ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സാധിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു.