- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലാത്ത ബൈക്കിന്റെ പേരിൽ ലഭിച്ചത് നിരവധി പെറ്റിക്കേസുകൾ; പുലിവാല് പിടിച്ച് യുവാവ്
അടൂർ: ഇല്ലാത്ത ബൈക്കിന്റെ പേരിൽ യുവാവിന്റെ വീട്ടിലെത്തിയത് നിരവധി പെറ്റീക്കേസിന്റെ നോട്ടിസുകൾ. കൊച്ചിയിൽ ജോലിചെയ്യുന്ന യുവാവിന് അടൂരിൽനിന്ന് എ.ഐ. ക്യാമറ വഴി ഒരു പെറ്റിക്കേസ് നോട്ടീസ് വീട്ടിലെത്തി. പിന്നീട് പെറ്റിക്കേസുകളുടെ എണ്ണം കൂടിയതോടെയാണ് യുവാവ് അന്വേഷിച്ചിറങ്ങിയത്. കേസിന്റെ സത്യാവസ്ഥ അറിഞ്ഞ യുവാവ് അന്തംവിട്ടു. താൻ അറിയാതെ തന്റെ ഉടമസ്ഥതയിൽ ഒരു ബൈക്ക്. ഒടുവിൽ അടൂർ പൊലീസ് ആ ബൈക്ക് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് യുവാവ്.
പത്തനംതിട്ട വലഞ്ചുഴി തരകൻപുരയിടത്തിൽ ആസിഫ് അബൂബക്കറിനാണ് പെറ്റിക്കേസ് വന്നുകൊണ്ടിരുന്നത്. എന്നാൽ അബൂബക്കറിന്റേത് അല്ലാത്ത ബൈക്കിന്റെ പേരിലാണ് പെറ്റി മുഴുവനും വീട്ടിലെത്തിയത്. ഓഗസ്റ്റ് 10-നാണ് ആദ്യമായി ആസിഫിന് പെറ്റിക്കേസ് നോട്ടീസ് കിട്ടിയത്. കെ.എൽ. 03 ടി. 1397 ബൈക്കിൽ രണ്ടുപേർ ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്ന ചിത്രമുൾപ്പെടെയാണ് ലഭിച്ചത്. ഹെൽമെറ്റ് ഇല്ലാതെ യാത്രചെയ്തതിന് പിഴ ഒടുക്കണമെന്നതായിരുന്നു ഉള്ളടക്കം. പിന്നാലെ അഞ്ച് പെറ്റിക്കേസുകൾകൂടിവന്നു.
ആസിഫ് പത്തനംതിട്ട ആർ.ടി.ഒ.യെ സമീപിച്ചു. 2010-ൽ പത്തനംതിട്ട ആർ.ടി.ഒയിൽ ആസിഫിന്റെ പേരിൽ ബൈക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. താൻ ഇങ്ങനെയൊന്ന് വാങ്ങിയിട്ടില്ലെന്ന് ഇദ്ദേഹം അറിയിച്ചു. ആസിഫ് അന്ന് എൻജിനിയറിങ്ങിന് പഠിക്കുകയുമായിരുന്നു. തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിലും പത്തനംതിട്ട ആർ.ടി.ഒ.യിലും പരാതി നൽകി.
ഇതിനിടെ, അടൂർ ഭാഗത്ത് ഈ നമ്പരിലുള്ള ബൈക്ക് ഉണ്ടെന്ന് ആസിഫിന് വിവരം കിട്ടി. ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. അദ്ദേഹം വിവരം അടൂർ സിഐ. ശ്രീകുമാറിന് കൈമാറുകയായിരുന്നു. അദ്ദേഹം ബൈക്ക് ഉപയോഗിക്കുന്നവരെ പിടികൂടി.
ഇക്കാര്യങ്ങളൊന്നും തങ്ങൾക്ക് അറിയില്ലെന്നാണ് നിലവിൽ വാഹനം ഉപയോഗിക്കുന്നവർ പൊലീസിന് മൊഴിനൽകിയിട്ടുള്ളത്. ആറുവർഷം മുമ്പ് ഒരു സുഹൃത്തിന്റെ പക്കൽനിന്ന് 7000 രൂപയ്ക്ക് വാങ്ങിയതാണ് ബൈക്ക്. സുഹൃത്ത് വാങ്ങിയതും മറ്റൊരാളിൽനിന്നാണെന്ന് വിവരം കിട്ടിയിട്ടുണ്ട്. പലതവണ കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഒരിക്കൽപോലും മാറ്റിയിട്ടുമില്ല. പ്രതിയെ പിടിക്കാനുള്ള ശ്രമം ഊർജിതമാക്കി.



