ഇംഫാൽ: മണിപ്പുരിൽ വെള്ളിയാഴ്ച സുരക്ഷാസേനയും നാട്ടുകാരും തമ്മിൽ വെടിവെയ്‌പ്പ്. അസം റൈഫിൾസും നാട്ടുകാരും തമ്മിലുണ്ടായ ശക്തമായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അമ്പതോളംപേർക്ക് പരിക്കേറ്റു. അസം റൈഫിൾസ് ജവാനും കുക്കി സമുദായക്കാരനുമാണ് മരിച്ചത്.

സൈനികവേഷം ധരിച്ചെത്തിയ മെയ്ത്തികൾ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് കുക്കികൾ ആരോപിച്ചു. രാവിലെ ആറോടെ തെങ്നൗപാൽ, കാക്ചിങ് ജില്ലകളിൽ പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിലാണ് വെടിവെപ്പുണ്ടായത്. പല്ലേൽ മേഖലയിൽ ആരംഭിച്ച വെടിവെപ്പ് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇതോടെ താഴ്‌വരയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി.

മെയ്‌ മൂന്നിന് മണിപ്പുരിൽ ആരംഭിച്ച വംശീയസംഘർഷം ഇപ്പോഴും തുടരുകയാണ്. ഇതുവരെ 180-ലധികംപേർ കൊല്ലപ്പെടുകയും നൂറുകണക്കിനുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.