- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ഡാമിൽ താഴുമായി എത്തിയ യുവാവിനെ മെറ്റൽ ഡിറ്റക്ടർ പോലും തിരിച്ചറിഞ്ഞില്ല; പ്രതിയെത്തിയത് വാടകയ്ക്കെടുത്ത കാറിൽ: തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വേഷണം: വിദേശത്തേക്ക് കടന്ന യുവാവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും
ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ചയിൽ നടപടി ഊർജിതമാക്കി പൊലീസ്. മെറ്റൽ ഡിറ്റക്ടറിന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധമാണ് യുവാവ് 11 താഴുകളുമായി ഡാമിനുള്ളിൽ കയറിയത്. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴുകളാണ് ഇയാൾ ഹൈമാസ് ലൈറ്റിന് സമീപം സ്ഥാപിച്ചത്. അതേസമയം ഡാമിൽ കടന്നത് പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് കടന്ന ഇയാളെ നാട്ടിൽ തിരികെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.
ജൂലൈ 22ന് പകൽ മൂന്നേകാലിനാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഇടുക്കി ഡാമിൽ കയറി ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. 11 സ്ഥലത്താണ് ഇയാൾ താഴ് ഉപയോഗിച്ച് പൂട്ടിയത്. ഹൈമാസ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഈ താഴുകൾ പെട്ടത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവിന്റെ പ്രവർത്തികൾ മനസിലായത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പൊലീസിന്റെ കർശന പരിശോധന മറികടന്നാണ് ഇയാൾ താഴുകളുമായി അകത്തു കടന്നതെന്നത് വലിയ സുരക്ഷ വീഴ്ചയാണ്. തുടർന്ന് അധികാരികൾ ഇടുക്കി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പാലം സ്വദേശിയാണിയാളെന്ന് മനസ്സിലായി. വാടകക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് കടക്കുക ആയിരുന്നു.
സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. പൊലീസിന്റെ വീഴ്ചയും പരിശോധിക്കുന്നുണ്ട്. എന്തു കൊണ്ടാണ് ഇയാൾ ഇത്തരത്തിൽ ചെയ്തതെന്നും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. അണക്കെട്ടിൽ തീവ്രവാദ വിരുദ്ധ സക്വാഡും പരിശോധന നടത്തി. സംഭവത്തെ തുടർന്ന് അണക്കെട്ടിൽ സുരക്ഷ വർധിപ്പിച്ചതായി ഇടുക്കി എസ് പി വി യു കുര്യാക്കോസ് പറഞ്ഞു. സംഭവത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടയുണ്ടാകാൻ സാധ്യതയുണ്ട്.



