തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന്റെ ടെറസിൽ നടത്തിയ കഞ്ചാവ് കൃഷി എക്‌സൈസ് പിടികൂടി. കാട്ടാക്കട എക്‌സൈസ് വിഭാഗം കരുവിലാഞ്ചി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസിൽ ഗ്രോ ബാഗിൽ നട്ട് പരിപാലിച്ചു വളർത്തിയ നാല് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വീട്ടിലെ താമസക്കാരൻ ചക്കു എന്ന് വിളിക്കുന്ന ഷൈജു എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. ഇയാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. കാട്ടാക്കട എക്‌സൈസ് ഇൻസ്‌പെക്ടർ വി.എൻ മഹേഷിന്റെ നേത്വത്തിലുള്ള സംഘമാണ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.

മയക്കുമരുന്നിന് അടിമയും നേരത്തെ ക്രിമിനൽ കേസിൽ പ്രതിയുമായ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നുവെന്നാണ് എക്‌സൈസ് അധികൃതർ അറിയിച്ചത്. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റെൻസ് നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ ജയകുമാർ, ശിശുപാലൻ,സി.ഇഒമാരായ സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്ത് , വിനോദ് കുമാർ, ഷിന്റോ, ഹരിത്, ഡബ്ല്യൂ.സിഇഒ വീവ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.