തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബർ 11 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ 16 വരെ രണ്ടാംഘട്ടം തുടരും. സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിൽ വാക്സിനേഷൻ സ്വീകരിക്കാവുന്നതാണ്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിനെടുക്കാത്ത ഗർഭിണികളും 5 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് മിഷൻ ഇന്ദ്രധനുഷ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 7 മുതൽ നടന്ന ഒന്നാം ഘട്ടം വിജയമായിരുന്നു. ഒന്നാംഘട്ടത്തിൽ 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 5 വയസ് വരെയുള്ള 1,16,589 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്സിൻ എടുക്കാത്തതായി കണ്ടെത്തിയിട്ടുള്ളത്. അതിൽ 18,389 ഗർഭിണികൾക്കും 87,359 അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കുമാണ് വാക്സിൻ നൽകിയത്. ഒക്ടോബർ 9 മുതൽ 14 വരേയുമാണ് മൂന്നാം ഘട്ടം.

ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുക്കുവാൻ വിട്ടുപോയിട്ടുള്ള 2 മുതൽ 5 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പൂർണമായോ ഭാഗികമായോ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുത്തിട്ടില്ലാത്ത ഗർഭിണികൾക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിൻ നൽകുന്നത്.

സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരുവാൻ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെ ട്ട സ്ഥലങ്ങളിലും വച്ച് വാക്സിനേഷൻ നൽകുന്നതാണ്. കൂടാതെ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ദുർഘട സ്ഥലങ്ങളിൽ മൊബൈൽ ടീമിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.