കാസർകോട്: കാസർകോട് ഉപ്പള പച്ചിലംപാറയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വയലിലെ ചെളിയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. സുമംഗലി - സത്യനാരായണ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. വയലിലെ ചെളിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.

കുട്ടിയുടെ മാതാപിതാക്കളായ സുമംഗലയും സത്യനാരായണനും തമ്മിൽ കുടുംബപ്രശ്നമുള്ളതായി പ്രദേശവാസികൾ പറയുന്നു. അമ്മയെയും കുഞ്ഞിനേയും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു.

പിന്നീട് നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ ചെളിയിൽ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. മൃതദേഹം മംഗൽപാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുകയാണ്. യുവതിക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.