കൊച്ചി: ബസ്സിനുള്ളിൽ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ. പള്ളിക്കര - എറണാകുളം റൂട്ടിൽ ഓടുന്ന ബസ്സിനുള്ളിൽ വച്ച് യാത്രക്കാരിയുടെ ബാഗിൽ നിന്നും പണം മോഷ്ടിച്ച തമിഴ്‌നാട് ചെന്നൈ എംജി ആർ നഗർ കോളനിയിൽ താമസിക്കുന്ന പ്രിയ,( 23) ആണ് അറസ്റ്റിലായത്.

പണയ സ്വർണം തിരിച്ചെടുക്കുവാൻ സ്വരുക്കൂട്ടിയ 17000 രൂപയാണ് അത്താണി സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിൽ നിന്നും മോഷണം ചെയ്തത്. മറ്റൊരു സ്ത്രീയുടെ ബാഗിൽ നിന്ന് 7000 രൂപയും മോഷ്ടിച്ചു. പണം അടങ്ങിയ ബാഗ് കൈവശമുള്ളവരെ രണ്ടോ മൂന്നോ പേരുള്ള സംഘം ചേർന്ന് കൈയും മുഖവും അനക്കാൻ പറ്റാത്ത വിധത്തിൽ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത ശേഷമാണ് ഇവർ ബാഗ് തുറന്ന് മോഷണം നടത്തുന്നത്.

പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ പരാതിക്കാരി ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ബസ് കാക്കനാട് ഐഎംജി ജംഗ്ഷന് അടുത്ത് നിർത്തുകയും. ബസ് നിർത്തിയ ഉടനെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രിയയെ ബസ് യാത്രക്കാർ തടഞ്ഞു വെക്കുകയും തൃക്കാരക്കര പൊലീസ് എത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രിയയുടെ പക്കൽ നിന്ന് 7000 രൂപ കണ്ടെടുത്തു. ബഹളത്തിനിടയിൽ ബാക്കിയുള്ള മോഷ്ടാക്കൾ പണവുമായി കടന്നു കളഞ്ഞു.

ഉൽസവ സ്ഥലങ്ങളിലും ബസ്സുകളിലും സ്വർണ്ണവും പണവും മോഷ്ടിച്ച കാര്യത്തിന് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടിക്കപ്പെട്ട് ജയിലുകളിൽ കഴിഞ്ഞിട്ടുള്ള ഇവരുടെ പക്കൽ തിരിച്ചറിൽ രേഖകളോ മോബൈൽ ഫോണോ ഉണ്ടാകാറില്ല. ശരിയായ വിലാസവും പറയാറില്ല. അതു കൊണ്ട് ഓരോ കേസുകളിലും ഓരോ പേരുകളാണ് ഇവർ പറയുന്നത്. സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ബാക്കി പ്രതികൾക്കായി തിരച്ചിൽ നടത്തി വരികയാണ്.