കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ചു രണ്ടുപേർ മരിച്ച സാഹചര്യത്തിൽ മുൻകരുതലുമായി തമിഴ്‌നാട് ആരോഗ്യവകുപ്പ്. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരെ സംസ്ഥാന അതിർത്തിയിൽ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു.

കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന നടത്തുകയും പനിലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേഷനിലാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്.

കോഴിക്കോടു ജില്ലയിൽ നാലു പേർക്കാണ് ഇതുവരെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ മരിച്ചു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48) ഓഗസ്റ്റ് 30നും വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) ഈ മാസം 11നുമാണു മരിച്ചത്. മുഹമ്മദിന്റെ ഒൻപതു വയസ്സുള്ള കുട്ടിയും ബന്ധുവും നിപ സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഹാരിസും മുഹമ്മദുമായി ആശുപത്രിയിൽ വച്ചാണ് സമ്പർക്കം ഉണ്ടായത്.