കൊല്ലം: കൊല്ലം കുണ്ടറയിൽ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ സൂര്യ (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴോടെ വീടിന്റെ ടെറസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പിലുള്ളത്.

വൈകിട്ട് വീട്ടുകാരുമായി സംസാരിച്ചുനിൽക്കുന്നതിനിടെ സൂര്യ മുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചുചെന്ന അനിയത്തിയാണ് സൂര്യയെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ ഉടൻതന്നെ സൂര്യയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. ആത്മഹത്യ കുറിപ്പും, അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. റൂറൽ എസ്‌പി സുനിൽ എം.എൽ, ഡിവൈഎസ്‌പി എസ്.ഷെറീഫ്, കുണ്ടറ എസ്‌ഐ ബി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം മേൽനടപടികൾ സ്വീകരിച്ചു.