ഏറ്റുമാനൂർ: ഹോട്ടലിൽ ഭക്ഷണം വൈകിയതിനെച്ചൊല്ലി ക്രൈംബ്രാഞ്ച് സിഐയും ഹോട്ടൽ ജീവനക്കാരും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഓഗസ്റ്റ് എട്ടിന് രാത്രി 10.30-ന് സെൻട്രൽ ജങ്ഷനിലെ താര ഹോട്ടലിലാണ് അക്രമണത്തിൽ കോട്ടയം ക്രൈംബ്രാഞ്ച് സിഐ. കടപ്പൂര് സ്വദേശി ജി. ഗോപകുമാറിനെതിരേ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. ഐ.പി.സി. 354, എസ്.സി.എസ്.ടി. ആക്ട് എന്നിവപ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ്.

ഹോട്ടലിലെത്തിയ ഗോപകുമാർ ഭക്ഷണം ആവശ്യപ്പെട്ടു. നല്ല തിരക്കായതിനാൽ താമസമുണ്ടെന്ന് ജീവനക്കാർ അറിയിച്ചു. സിഐ. ക്ഷുഭിതനായി ഹോട്ടലിന്റെ ലൈസൻസും ഹെൽത്ത് കാർഡും ആവശ്യപ്പെട്ടു. അടുക്കളയുടെയും ജീവനക്കാരുടെയും, ഭക്ഷണം കഴിക്കാനെത്തിയവരുടെയും ദൃശ്യങ്ങളുംമറ്റും മൊബൈൽ ഫോണിൽ പകർത്താനും തുടങ്ങി. ഭക്ഷണം കഴിക്കാനെത്തിയ ഭർത്താവും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം, ഫോണിൽ ഫോട്ടോയെടുക്കുന്നത് ചോദ്യംചെയ്തതോടെ സംഘർഷമായി.

ഇതിനിടയിൽ, ക്രിമിനൽ കേസുകളിൽ മുമ്പ് പ്രതിയായ ജിസും ഇടപെട്ടു. ഇതോടെ വലിയ സംഘർഷമായി. പൊലീസെത്തിയപ്പോഴേക്കും സംഘർഷം തീർന്നു. ഇരുകൂട്ടരും പരാതി നൽകിയതിനെത്തുടർന്ന് പൊലീസ്, സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം നടത്തി. പൊലീസുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ് ആദ്യം പ്രകോപനമുണ്ടായതെന്ന് കണ്ടെത്തിയതായി പറയുന്നു. യുവതിയും കുടുംബവും ബുധനാഴ്ച സ്റ്റേഷനിലെത്തി മൊഴിനൽകിയിരുന്നു. ജിസിനെ രണ്ടാംപ്രതിയാക്കിയും കേസെടുത്തു. യുവതിയുടെ ഭർത്താവിനെതിരേ സിഐ. ഗോപകുമാറും പരാതി നൽകിയിട്ടുണ്ട്.