കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിന് ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന കമ്പികൾ മോഷ്ടിച്ച് വിൽപന നടത്തിയ ലോറി ഡ്രൈവറും ക്ലീനറും പൊലീസ് പിടിയിൽ. കർണാടകയിലെ ശിവമോഗ സ്വദേശിയായ ലോറി ഡ്രൈവർ മുഹമ്മദ് പീർ (36), ക്ലീനർ ബംഗളൂരു സ്വദേശി ആർ. ഉത്തം(43) എന്നിവരെയാണ് കാഞ്ഞങ്ങാട് വച്ച് എടക്കാട് പൊലീസ് പിടികൂടിയത്.

മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി ബംഗളൂരുവിൽ നിന്ന് നാലു ലോറികളിലായാണ് കമ്പികൾ കൊണ്ടുവന്നത്. അതിൽ ഒരു ലോറിയിലെ 40 ടൺ കമ്പികളാണ് പ്രതികൾ മോഷ്ടിച്ച് വിൽപന നടത്തിയത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് ബീച്ച് നവീകരണത്തിന്റെ നിർമ്മാണ ചുമതല. കമ്പികൾ ഇറക്കി പ്രതികൾ പോയ ശേഷം സൈറ്റ് എൻജിനീയർ രാഹുലിന്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് കുറവ് കണ്ടത്.

തുടർന്ന് എടക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏകദേശം 2.19 ലക്ഷം രൂപ വില വരുന്ന കമ്പികളാണ് പ്രതികൾ മോഷ്ടിച്ചത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.