കോഴിക്കോട്: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫേസ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പൊലീസ്. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി സ്വദേശി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടത്. സംഭവം വലിയ രീതിയിൽ വിവാദമായതിന് പിന്നാലെ അനിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.

നിപ ബാധിച്ച് ചികിത്സയിലിരുന്ന മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള ചെറുവണ്ണൂർ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്.രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണെന്നും സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം കൂടുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. മറ്റ് മന്ത്രിമാരായ എ കെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരും ഉണ്ടായിരുന്നു. രോഗിക്കൊപ്പം ആശുപത്രിയിൽ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിപ ബാധിച്ച് ഓഗസ്റ്റ് 30ന് ചികിത്സയിലിരുന്ന വ്യക്തി മരിക്കുന്ന സമയത്ത് അദ്ദേഹവും ആശുപത്രിയിൽ ഉണ്ടായിരുന്നെന്ന് മന്ത്രി പറഞ്ഞു.