കണ്ണൂർ: പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമതെരുവിനുത്ത് വൻ സ്പിരിറ്റ് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 6600 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. മരപ്പൊടി ചാക്കുകളിൽ കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. ശനിയാഴ്‌ച്ച പകൽ രണ്ടേമുക്കാലിന് പഴയങ്ങാടിക്കടുത്തുകൊത്തി കുഴിച്ച പാറ റോഡിലായിരുന്നു സംഭവം.

കാസർഗോഡ് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. സംഭവത്തിൽ ഡ്രൈവറും കാസർകോട് സ്വദേശിയുമായ മൂസക്കുഞ്ഞി അറസ്റ്റിലായി. തൃശൂരിലേക്കായിരുന്നു സ്പിരിറ്റ് കൊണ്ടുപോകാൻ ശ്രമിച്ചത്.

ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് എക്സൈസ് അറിയിച്ചു. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്താണ് അറസ്റ്റു ചെയ്തത്. കർണാടകയിൽ നിന്നും അതിർത്തിവഴി കടത്തിയ സ്പിരിറ്റാണ് രഹസ്യവിവരമനുസരിച്ച് എക്സൈസ് റെയ്ഡ് നടത്തിയത്. കേരളത്തിലേക്ക് സ്പരിറ്റ് ഒഴുക്കുന്നതിനായി വന്മാഫിയ തന്നെ കാസർകോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു.കർണാടക അതിർത്തിയിലൂടെ കാസർകോടെക്ക് എത്തിക്കുന്ന സ്പിരിറ്റ് രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചതിനു ശേഷമാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിന് സമാനമായി മാഹി മദ്യവും അതിർത്തിയിലൂടെ കടത്തുന്നുണ്ട്.