കുറുപ്പന്തറ: സുഹൃത്തുക്കൾ റെയിൽവേ ട്രാക്കിലൂടെ സംസാരിച്ചു നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു. പരുക്കില്ലാതെ മറ്റു രണ്ടുപേർ രക്ഷപ്പെട്ടു. മാഞ്ഞൂർ പഞ്ചായത്ത് ഒന്നാം വാർഡ് ഇരവിമംഗലം കാരിവേലിപ്പടി കോളനിയിൽ നിരപ്പേൽ അഭിജിത്ത് (26) ആണ് ദാരുണമായി മരിച്ചത്. അയൽവാസികളും അഭിജിത്തിന്റെ സുഹൃത്തുക്കളുമായ അഖിൽ, തോമ എന്നിവരാണ് അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി 7ന് കുറുപ്പന്തറ റെയിൽവേ സ്റ്റേഷന് മീറ്ററുകൾക്ക് അകലെ മുട്ടുചിറ മണ്ണാറപ്പാറ റോഡിലെ മേൽപാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. ഇരവിമംഗലം ഭാഗത്തു നിന്നു ട്രാക്കിലൂടെ മൂവരും സംസാരിച്ച് നടന്നുവരികയായിരുന്നു. സംസാരത്തിനിടെ എതിർദിശയിൽ നിന്നും ട്രെയിൻ വന്നതറിഞ്ഞില്ല. കോട്ടയം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോയ കൊച്ചുവേളി ശ്രീ ഗംഗാ നഗർ എക്സ്‌പ്രസ് ട്രെയിൻ അഭിജിത്തിനെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.

അഖിലും തോമയും പെട്ടെന്ന് ഓടി മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അഭിജിത്തിന് മാറാൻ കഴിഞ്ഞില്ല. തെറിച്ചു വീണ അഭിജിത്തിനെ അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് റോഡിൽ എത്തിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.