- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കായി മെഡിക്കൽ ഷോപ്പിന്റെ പേരിൽ കൂറിയറിൽ ഡയസെപാം മരുന്നുകൾ വരുത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ലഹരിക്കായി മെഡിക്കൽ ഷോപ്പിന്റെ പേരിൽ കൂറിയറിൽ ഡയസെപാം ഇൻജക്ഷൻ മരുന്നുവരുത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം വടക്കേവിള സ്വദേശികളായ തണ്ടാശ്ശേരി വയലിൽ അമീർഷാൻ(24), മുള്ളുവിള നഗർ 11-ൽ ദീപം വീട്ടിൽ ശ്രീശിവൻ(31) എന്നിവരാണ് അറസ്റ്റിലായത്. കുറിയർ കമ്പനിക്കാർക്ക് തോന്നിയ സംശയമാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ഇവർ വരുത്തിയ 10 മില്ലിലിറ്ററിന്റെ 100 കുപ്പി മരുന്നും കണ്ടെടുത്തു.
ലഹരിക്ക് അടിമയായിരുന്ന ഇവർ മുൻപ് ആലപ്പുഴയിലെ ഒരു ലഹരിവിമുക്തി കേന്ദ്രത്തിൽ കഴിഞ്ഞവരാണ്. അവിടെ നിന്നും പുറത്തിറങ്ങിയശേഷം ഒരു മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് നമ്പരുള്ള പടമെടുത്ത് അവിടേക്ക് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കമ്പനിയിലേക്ക് ഇ -മെയിൽ അയച്ചു. ബന്ധപ്പെടാനായി ഇവരുടെ നമ്പരും നൽകി. എന്നാൽ, കൂറിയറുകാർ ആ നമ്പരിൽ വിളിക്കാതെ നേരേ ആലപ്പുഴയിലെ മെഡിക്കൽ സ്റ്റോറിലേക്കു മരുന്നെത്തിച്ചു. തങ്ങൾ ആവശ്യപ്പെടാത്ത മരുന്നാണെന്നു മനസ്സിലായപ്പോൾ സ്റ്റോറുകാർ കൂറിയറുകാർക്കു മടക്കിക്കൊടുത്തു. സംശയം തോന്നിയ കൂറിയറുകാർ വിവരം എക്‌സൈസിനെ അറിയിച്ചു.
തുടർന്ന്, ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സിഐ. എം. മഹേഷിന്റെ നേതൃത്വത്തിൽ ആലപ്പുഴ റെയ്ബാൻ കോംപ്ലക്‌സിലെ മെഡിക്കൽ സ്റ്റോറിനു സമീപത്തേക്കു പ്രതികളെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഓൺലൈൻ ആപ്പുകൾ മുഖേനയും ഇവർ മയക്കുമരുന്നു വരുത്തി ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ശസ്ത്രക്രിയയ്ക്കുമുൻപും മറ്റും ചെറിയ മയക്കത്തിനായി ഉപയോഗിക്കുന്നതാണ് ഡയസെപാം ഇൻജക്ഷൻ. മാനസികാരോഗ്യ ചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട്. ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിച്ചില്ലെങ്കിൽ അപകടമാണ്. കിടത്തിച്ചികിത്സയുള്ള ആശുപത്രികളിലെ മെഡിക്കൽ സ്റ്റോറുകളിലേ സാധാരണയായി ഡയസെപാം ആവശ്യമുള്ളൂ.



