ശിവഗിരി: കേരളത്തിൽ പ്രൈമറിതലം മുതൽ ഉന്നത വിദ്യാഭ്യാസതലം വരെ എല്ലാ ക്ലാസുകളിലും പാഠപുസ്തകങ്ങളിൽ ശ്രീനാരായണ ഗുരുദേവന്റെ തത്ത്വചിന്തകളും ജീവചരിത്രവും ഉൾപ്പെടുത്തണമെന്ന് ഗുരുധർമപ്രചാരണ സഭ കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു.

ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് ചില ക്ലാസുകളിലെ പുസ്തകങ്ങളിൽ നാമമാത്രമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയും പ്രേരണയുമായ ഗുരുവിനോടുള്ള കടുത്ത അവഗണനയാണിതെന്നും യോഗം വിലയിരുത്തി.

ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യോഗം ഉദ്ഘാടനം ചെയ്തു. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. ഗുരുധർമപ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, രജിസ്ട്രാർ പി.എം.മധു, വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, പി.ആർ.ഒ. വി.കെ.ബിജു, സി.ടി.അജയകുമാർ, പുത്തൂർ ശോഭനൻ, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.