ചെന്നൈ: തമിഴ്‌നാട് നാമക്കലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 14വയസുകാരി മരിച്ചു. നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ടി. കലൈഅരസിയാണ് മരിച്ചത്. ചിക്കൻ ഷവർമ കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഷവർമ കഴിച്ച് 43 പേർ ആശുപത്രിയിൽ ചികിത്സയിൽ ആയതോടെ പാരമതി വേലൂരിനു സമീപത്തെ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 14വയസുകാരി ശനിയാഴ്ചയാണ് ഇവിടെ നിന്നു ഷവർമ കഴിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയവരിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമുണ്ടെന്ന് കളക്ടർ പറഞ്ഞു.

ശനി,ഞായർ ദിവസങ്ങളിലായി ഈ റസ്റ്ററന്റിൽ നിന്നും 200ൽഅധികം ആളുകൾ ഭക്ഷണം കഴിച്ചതായാണ് വിവരം. ഭക്ഷ്യവിഷബാധയേറ്റവരിൽ അഞ്ചുകുട്ടികളും ഒരു ഗർഭിണിയുമുണ്ട്. കൂടാതെ മെഡിക്കൽ വിദ്യാർത്ഥികളായ 13 പേരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരിൽ ഉൾപ്പെടുന്നു. സംഭവത്തിനു പിന്നാലെ അധികൃതർ എത്തി സാന്പിളുകൾ ശേഖരിക്കുകയും ഹോട്ടലുടമയെയും പാചകക്കാരായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.