തൃശ്ശൂർ: ഗവ.മെഡിക്കൽ കോളേജ് സ്ത്രീരോഗവിഭാഗത്തിലെ താത്കാലിക ശസ്ത്രക്രിയാ തിയേറ്ററിൽ വീണ്ടും അണുബാധ. ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്കാണ് ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചത്. അടുത്തിടെ 10 രോഗികൾക്ക് അണുബാധയുണ്ടായിരുന്നു. താത്കാലിക തിയേറ്ററിനടുത്ത് അറ്റകുറ്റപ്പണി നടക്കുന്ന പ്രധാന തിയേറ്ററിൽനിന്നുള്ള പൊടിപടലങ്ങളാണ് അണുബാധയ്ക്ക് കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ആദ്യം അണുബാധ സ്ഥിരീകരിച്ചപ്പോൾ താത്കാലിക തിയേറ്റർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ നൽകിയ കത്ത് അധികൃതർ ഇതുവരെ മുഖവിലയ്‌ക്കെടുത്തിട്ടില്ല. അറ്റകുറ്റപ്പണി നടക്കുന്ന പ്രധാന തിയേറ്ററിൽ മൂന്ന് മുറികളാണുള്ളത്. ഇതിൽ ഒരു മുറിയിലെ പണി പൂർത്തിയായി. അണുവിമുക്തി ഉറപ്പാക്കിയശേഷം ശസ്ത്രക്രിയകൾ അവിടേക്ക് മാറ്റാനാണ് ആലോചന. എന്നാൽ, ഇതിനുള്ള മൈക്രോബയോളജി വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിക്കാൻ രണ്ടാഴ്ചയിലേറെ വേണം. അതിനു മുൻപ് തിയേറ്ററിനുള്ളിലെ അവശേഷിക്കുന്ന രണ്ട് മുറികളിലെ അറ്റകുറ്റപ്പണി പൂർത്തിയായില്ലെങ്കിൽ ശസ്ത്രക്രിയ നടത്താനും കഴിയില്ല.