- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വർഷത്തോളം പ്രണയം; വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു; മറ്റൊരു വിവാഹം കഴിക്കാൻ കാമുകന്റെ ശ്രമം; ദലിത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ 34കാരൻ അറസ്റ്റിൽ
തൃശൂർ: തൃശൂർ മാളയിൽ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച ശേഷം ആൺസുഹൃത്ത് വിവാഹത്തിൽ നിന്നും പിന്മാറിയതിൽ മനംനൊന്ത് ദലിത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ 34കാരൻ അറസ്റ്റിൽ. ചെങ്ങമനാട് അടുവാശേരി സ്വദേശി വെളിയത്ത് വീട്ടിൽ ഷിതിനെ (34) തൃശൂർ റൂറൽ എസ്‌പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്‌പി. ടി.കെ ഷൈജു അറസ്റ്റ് ചെയ്തു. എസ്.സി/എസ്.ടി. നിയമപ്രകാരവും ആത്മഹത്യാ പ്രേരണാ കുറ്റവും പ്രകാരമാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുമായി പത്ത് വർഷത്തോളം പ്രണയത്തിലായിരുന്ന ഷിതിൻ വിവാഹ വാഗ്ദാനം നൽകി പലവട്ടം ശാരീരിക പീഡനത്തിനും ഇരയാക്കിയിരുന്നു. വർഷങ്ങളോളം വിവാഹ വാഗ്ദാനം നൽകിയ ശേഷം പ്രണയ ബന്ധത്തിൽനിന്ന് ഒഴിവാകാൻ യുവതിയെ പ്രേരിപ്പിച്ച ഇയാൾ മറ്റൊരു വിവാഹം കഴിക്കാനും ശ്രമിച്ചു. എന്നാൽ യുവതി ഇത് എതിർത്തതോടെയാണ് ഇയാൾക്ക് ശത്രുതയുണ്ടായത്.
യുവതിയെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കീഴ് ജാതിക്കാരിയെന്നതുമായിരുന്നു വിവാഹത്തിൽനിന്നു പിന്മാറാനുള്ള കാരണമായി ഇയാൾ പറഞ്ഞിരുന്നതത്രേ. പഠിക്കാൻ മിടുക്കിയും ഉയർന്ന ജോലിയുമുണ്ടായിരുന്ന യുവതി ഇയാളുടെ നിരന്തരമുള്ള ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
കൂലിവേലക്കാരായ മാതാപിതാക്കളുടെ സ്വപ്നമായിരുന്ന മകളുടെ വേർപാട് അവരുടെ കുടുംബത്തിനും വലിയ ആഘാതമായി. ആത്മഹത്യാ കുറിപ്പിൽ ശാരീരികവും മനസികവുമായി പ്രതിയിൽ നിന്നുണ്ടായ പീഡനങ്ങളുടെ വ്യക്തമായ സൂചനകളുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച നെടുമ്പാശേരിയിൽനിന്നാണ് ഷിതിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
വിശദമായ അന്വേഷണം നടത്തി കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു ഡിവൈഎസ്‌പിയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മാള ഇൻസ്പെക്ടർ സജിൻശശി, എസ്‌ഐ. നീൽ ഹെക്ടർ ഫെർണാണ്ടസ്, എഎസ്ഐ. എം. സുമൽ, സീനിയർ സിപിഒമാരായ ഇഎസ്ജീവൻ, ജിബിൻ ജോസഫ്, സി.പി.ഒ. കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.




