- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം ഷാജി ഒരാവേശത്തിൽ പറഞ്ഞതോ നാക്കുപിഴയോ ആയി കണക്കാക്കുന്നില്ല; മന്ത്രി വീണ ജോർജിന് എതിരായ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്ന് മന്ത്രി വി ശിവൻകുട്ടി. അത് ഒരാവേശത്തിൽ പറഞ്ഞതോ നാക്കുപിഴയോ ആയി കണക്കാക്കുന്നില്ല. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ പ്രതികരണമാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെ എം ഷാജി ഉപയോഗിച്ച പദങ്ങൾ തീർത്തും അപലപനീയമാണ്.
സമൂഹത്തിലെ സഹജീവി എന്ന പരിഗണന പോലും കെ എം ഷാജി നൽകുന്നില്ല. ലിംഗസമത്വം എന്ന ആശയത്തോടുള്ള കെ എം ഷാജിയുടെ അസഹിഷ്ണുത ആ പ്രയോഗങ്ങളിൽ മൊത്തമായി ഉണ്ട്. മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും ഉന്നത നേതാക്കൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം അത്ഭുതപ്പെടുത്തുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു.
അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. മന്ത്രി വീണ ജോർജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണ്. തന്റെ കർമ്മ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുകയും മികച്ച രീതിയിൽ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് കെ എം ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്ന് വരേണ്ടതുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പത്രക്കുറിപ്പിൽ പറഞ്ഞു.
അനുചിതമായ പ്രസ്താവനയിൽ ഉപയോഗിച്ച 'സാധനം' എന്ന വാക്ക് തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാൻ. മുൻപ് നമ്പൂതിരി സമുദായത്തിനിടയിൽ ഉണ്ടായിരുന്ന സ്മാർത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയിൽ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു 'സാധനം' എന്നത്.




