കൊച്ചി: പിതാവിന്റെ പേരിലുള്ള സ്വാതന്ത്ര്യ സമര പെൻഷൻ വിവാഹ മോചിതയായ മകൾക്ക് നിഷേധിക്കരുതെന്നു ഹൈക്കോടതി. കോഴിക്കോട് സ്വദേശിയും അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനി ടി. അച്യുതന്റെ മകളുമായ നീന നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇതു വ്യക്തമാക്കിയത്. സഹോദരന്മാർ നല്ലനിലയിലാണെന്നും അവർ പരിരക്ഷിക്കുമെന്നുമുള്ള കാരണംകാട്ടിയാണ് സർക്കാർ പെൻഷൻ തടഞ്ഞത്. എന്നാൽ സർക്കാരിന്റെ നടപടിയെ കോടതി വിമർശിച്ചു.

നല്ല നിലയിൽ കഴിയുന്ന സഹോദരന്മാർ സഹോദരിയെ പരിപാലിക്കുമെന്ന ധാരണയിലാണ് ഹർജിക്കാരിയുടെ അപേക്ഷ നിരസിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ ഊഹങ്ങളല്ല, വസ്തുതകളാണ് പരിഗണിക്കേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചു. അപേക്ഷ നിരസിച്ചതിനെതിരെ നീന നൽകിയ ഹർജിയിൽ സർക്കാർ റദ്ദാക്കിയ ഹൈക്കോടതി അപേക്ഷ നാലുമാസത്തിനകം സർക്കാർ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാൻ ഉത്തരവിട്ടു.

സർക്കാർ ഉത്തരവിലുള്ളത് അനുമാനമാണെന്നും എല്ലാക്കാലത്തും സഹോദരന്മാർ സഹോദരിമാരെ സംരക്ഷിക്കുമെന്നത് നീതികരിക്കാവുന്ന ധാരണയല്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. പിതാവിനു ലഭിച്ചു കൊണ്ടിരുന്ന പെൻഷന് അദ്ദേഹത്തിന്റെ ആശ്രിതയെന്ന നിലയിൽ വിവാഹ മോചിതയായ തനിക്ക് ലഭിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സമ്പന്നരായ സഹോദരന്മാർ സഹോദരിയെ സംരക്ഷിക്കുമെന്ന് അനുമാനിച്ചതിൽ തെറ്റില്ലെന്നും ചട്ടപ്രകാരം, ഏറ്റവും അർഹതയുള്ള വിഭാഗത്തിൽ ഹർജിക്കാരി ഉൾപ്പെടുന്നില്ലെന്നും സർക്കാർ വാദിച്ചു.

സഹോദരിയായതിനാൽ എല്ലാക്കാലവും സഹോദരന്മാരെ ആശ്രയിക്കണമെന്നത് ഇക്കാലത്ത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി പുരുഷാധിപത്യപരമായ നിഗമനമാണിതെന്നും അഭിപ്രായപ്പെട്ടു. ഊഹങ്ങൾ അനുസരിച്ചല്ല, വസ്തുതകളാണ് പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.