- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ മേഖലയിലെ നിക്ഷേപത്തിലാണ് പലരുടെയും കണ്ണ്; ആ മേഖലയെ തകർക്കാനുള്ള സ്വപ്നം വെറും സ്വപ്നമായി തന്നെ അവശേഷിക്കും; നിക്ഷേപത്തിലെ ചില്ലിക്കാശുപോലും നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി
കണ്ണൂർ: സഹകരണ മേഖലയിലെ നിക്ഷേപത്തിൽ ചില്ലികാശുപോലും നഷ്ടമാകുമെന്ന ആശങ്ക ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു. സഹകരണ മേഖലയിൽ ജനങ്ങൾക്ക് വിശ്വാസം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മാവിലായി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
'' സഹകരണ മേഖലയിലെ നിക്ഷേപത്തിലാണ് പലരുടെയും കണ്ണ്. സംസ്ഥാനത്തിന്റെ പുരോഗതിയുടെ പ്രധാന കാരണമാണു സഹകരണ മേഖലയെന്നറിയുന്നവരാണ് അതിനെ തകർക്കാൻ ശ്രമിക്കുന്നത്. നോട്ട് നിരോധന സമയത്ത്, കള്ളപ്പണമേഖലയെന്ന് ആരോപിച്ചാണു സഹകരണമേഖലയെ തകർക്കാൻ അവർ ശ്രമിച്ചത്. നമ്മൾ പ്രതിഷേധത്തിലൂടെയും പ്രതിരോധത്തിലൂടെയും അതിനെ മറികടന്നു.
വീണ്ടും എത്തിയിരിക്കുകയാണവർ. തകർക്കാൻ നമ്മൾ അനുവദിക്കില്ല. അവരുടെ സ്വപ്നം വെറും സ്വപ്നമായി തന്നെ അവശേഷിക്കും. കോടിക്കണക്കിനു രൂപയുടെ നിക്ഷേപമാണു സഹകരണ മേഖലയിൽ ഉള്ളത്. ഈ തുക മൾട്ടിപ്പിൾ സ്റ്റേറ്റ് സഹകരണ സംഘങ്ങളിലേക്ക് ആകർഷിക്കാനുള്ള നീക്കമാണു നടക്കുന്നത്. ഇത്തരം സംഘങ്ങളുടെ പരസ്യം തുടർച്ചയായി വരുന്നുണ്ട്. മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങരുത്. സാമ്പത്തികമായി ഞെരുക്കി, സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള നീക്കമാണു കേന്ദ്ര സർക്കാർ നടത്തുന്നത്. ഒരു ജനതയെ പൂർണമായും തള്ളുന്ന നില.'' മുഖ്യമന്ത്രി പറഞ്ഞു.
''കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളിലൊന്നും യുഡിഎഫ് സഹകരിക്കുന്നില്ല. കേരളത്തിന്റെ അവകാശങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ കേരളത്തിലെ എല്ലാ എംപിമാരും ധാരണയിലെത്തിയതാണ്. പക്ഷേ, നിവേദനത്തിൽ ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാർ തയാറായില്ല. എന്തിനാണവർ പിന്മാറിയത്? കേരളത്തിന്റെ കാര്യം എപ്പോഴെങ്കിലും യുഡിഎഫ് എംപിമാർ പാർലമന്റിൽ ഉന്നയിക്കാറുണ്ടോ? ബിജെപിക്കു നേരിയ അലോസരം പോലുമുണ്ടാക്കാൻ യുഡിഎഫിനും കോൺഗ്രസിനും താൽപര്യമില്ല. തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ്.
കേരളീയം പരിപാടിയിൽ പങ്കെടുക്കില്ലെന്നാണു പ്രതിപക്ഷ നേതാവ് പറയുന്നത്. എന്താണു നിങ്ങളുടെ മനസ്സിൽ? നാടിന്റെ പുരോഗതിക്കുള്ള നടപടികളെങ്ങനെയാണു ധൂർത്താകുന്നത്? കേരളത്തിൽ ഇതുവരെയുണ്ടായ വികസനം ജനങ്ങളോടു വിശദീകരിക്കുന്നതിനും ഇനി ചെയ്യേണ്ട കാര്യങ്ങൾ ആരായുന്നതിനുമായി നിയോജകമണ്ഡലങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിലും പങ്കെടുക്കില്ലെന്നാണവർ പറയുന്നത്. ഏതെങ്കിലും വർഗീയ പ്രശ്‌നത്തിൽ കോൺഗ്രസ് നിലപാടെടുത്തിട്ടുണ്ടോ? കോൺഗ്രസിന്റെ ദേശീയ നേതാക്കളും പഴയ കേന്ദ്രമന്ത്രിമാരുമൊക്കെ ഇപ്പോൾ ബിജെപിയിലാണ്. അണികളും ബിജെപിയിലേക്കു മാറി. ഇപ്പോൾ ബിജെപി ശക്തമായിരിക്കുന്ന സംസ്ഥാനങ്ങളെല്ലാം നേരത്തെ ഭരിച്ചിരുന്നതു കോൺഗ്രസാണ്. വർഗീയതയുടെ കാര്യത്തിൽ അവർക്കു കൃത്യമായ നിലപാടില്ലെന്നതാണു കാരണം. ത്രിപുരയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു.'' പിണറായി വിജയൻ പറഞ്ഞു.




