ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ കേസിലെ പ്രതിയുമായ എം ശിവശങ്കറിന് അനുവദിച്ച ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി. നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചു.

നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായി ശിവശങ്കറിന് രണ്ട് മാസത്തെ ജാമ്യമാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇത് ഒക്ടോബർ 2-ന് അവസാനിക്കാനിരിക്കെയാണ് ജാമ്യ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ശിവശങ്കർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ഒരു ശസ്ത്രക്രിയ ഇതിനോടകം പൂർത്തിയായെന്നും ഒരു ശസ്ത്രക്രിയകൂടി ആവശ്യമാണെന്നും ശിവശങ്കറിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും അഭിഭാഷകൻ മനു ശ്രീനാഥും അറിയിച്ചു.

ചികിത്സയ്ക്കായി അനന്തമായി ജാമ്യം നീട്ടിനൽകുന്നതിനെ ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ.എം. നടരാജ് എതിർത്തു. ഈ എതിർപ്പ് അവഗണിച്ചാണ് ജാമ്യ കാലാവധി രണ്ട് മാസത്തേക്കുകൂടി സുപ്രീം കോടതി നീട്ടിയത്. കാലാവധി കഴിയുമ്പോൾ ശിവശങ്കർ കീഴടങ്ങണമെന്നും കോടതി പറഞ്ഞു.