കൊല്ലം: കൊല്ലം നഗരത്തിലെ വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നാൽപത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 880 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കൊല്ലം നഗരസഭാ പരിധിയിലുള്ള പെട്ടമംഗലത്ത് ശോഭിത എന്ന വാടക വിട്ടിലായിരുന്നു പത്ത് ലക്ഷം രൂപയോളം വരുന്ന പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. കിളികൊല്ലൂർ മുറിയിൽ 42-കാരനായ ഷാജഹാൻ വാടകയ്ക്ക് താമസിച്ച വീട്ടിൽ നിന്നുമാണ് പുകയില ഉൽപ്പനങ്ങൾ പിടികൂടിയത്.

കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലായിരുന്നു നിരോധിത ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ബിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എക്‌സൈസ് റേഞ്ച് പരിധിയിൽ റെയ്ഡ് നടത്തിയത്.

തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വണ്ടികളിലാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വന്നത്. പുന്തലത്താഴം, അയത്തിൽ, കിളികൊല്ലൂർ ഭാഗങ്ങളിൽ ഹോൾസെയിൽ വിൽപ്പനയ്ക്കായാണ് പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവന്നത്. ഇരവിപുരം പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ സ്ഥലത്തെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി. പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു ബി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രഘു കെ.ജി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത്, ജൂലിയൻ ക്രൂസ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സ്‌നേഹ സാബു, ഡ്രൈവർ സുഭാഷ് എന്നിവർ ഉണ്ടായിരുന്നു.

അതേസമയം, കോട്ടയം കുമാരനെല്ലൂരിൽ പട്ടികളെ സംരക്ഷണത്തിന് നിർത്തി കഞ്ചാവ് കച്ചവടം. സ്ഥലത്ത് ഇന്നലെ അർധരാത്രിയിൽ റെയ്ഡിനെത്തിയ പൊലീസുകാർക്കുനേരെ പട്ടികളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചു. കുമാരനെല്ലൂരിൽ വാടകക്ക് എടുത്ത വീട്ടിൽ പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനം നടത്തുന്നതിന്റെ മറവിൽ റോബിൻ എന്നയാളാണ് ലഹരി ഇടപാട് നടത്തിയിരുന്നത്.

പൊലീസ് റെയ്ഡ് നടത്തി 17.8 കിലോ കഞ്ചാവ് ഉൾപ്പെടെ പിടിച്ചെടുത്തെങ്കിലും പ്രതി റോബിൻ രക്ഷപ്പെട്ടു. റെയ്ഡിനുശേഷം രാവിലെയാണ് നാട്ടുകാർ പട്ടികളെ സംരക്ഷിക്കുന്ന സ്ഥലത്ത് കഞ്ചാവ് കച്ചവടം നടത്തുന്ന അസാധാരണ സംഭവത്തെക്കുറിച്ച് അറിഞ്ഞത്. സ്ഥലത്ത് കോട്ടയം എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു.