കാഞ്ഞങ്ങാട്: പത്തുവയസ്സുള്ള മകളുടെ മകളെ പലതവണ പീഡിപ്പിച്ച മുത്തച്ഛന് 81 വർഷം തടവും 3.65 ലക്ഷം രൂപ പിഴയും വിധിച്ചു. അമ്പലത്തറ പൊലീസ് സ്റ്റേഷൻപരിധിയിലെ 58-കാരനെയാണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി സി. സുരേഷ് കുമാർ ശിക്ഷിച്ചത്. പത്തുവയസ്സുള്ള മകളുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ജൂൺ മുതൽ ഒരുവർഷത്തിനിടയിലുള്ള വിവിധ ദിവസങ്ങളിൽ പീഡനം നടന്നുവെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.

ഇന്ത്യൻ ശിക്ഷാനിയമത്തിലേയും പോക്സോ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ടി.കെ. മുകുന്ദനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.