കൊച്ചി: സിപിഎമ്മാണ് സോളാർ ഗൂഢാലോചനയുടെ പ്രഭവ കേന്ദ്രമെന്ന് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. ചരിത്രത്തിലാദ്യമായി തുടർഭരണം വരുമെന്ന് പ്രവചിക്കപ്പെട്ടതോടെയാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ പ്രതിച്ഛായ തകർക്കാൻ സോളാറിൽ പുതിയ തിരക്കഥകളുണ്ടായതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഗൂഢാലോചനയിൽ പങ്കുള്ളവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പൊതുമാനദണ്ഡം വച്ച് കെ ബി ഗണേശ് കുമാർ മന്ത്രിയാകുന്നതിൽ ധാർമ്മിക പ്രശ്‌നമില്ല. ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊതു സമീപനം നോക്കുമ്പോൾ ഗണേശിന് മാത്രം അയോഗ്യനായിരിക്കാൻ സാധിക്കില്ല. പല വിഷയങ്ങളും സമൂഹത്തിന് വ്യക്തമായി ബോധ്യപ്പെട്ടിട്ടും അത് പ്രശ്‌നമില്ലെന്ന നിലയിൽ തുടരുന്ന മന്ത്രിമാരും മുഖ്യമന്ത്രിയുമടക്കം ഉള്ളപ്പോൾ ഗണേശ് മാത്രം അയോഗ്യനാകുന്നതെങ്ങനെയെന്നും ഷിബു ബേബി ജോൺ ചോദിച്ചു.

ഗണേശ് കുമാറിന്റെ കുടുംബ പ്രശ്‌നത്തിലാണ് ഇടപെട്ടത്. സോളാർ കേസിൽ മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ ഗൂഢാലോചനക്കേസിൽ ആരോപണ വിധേയനായ ഗണേശ് കുമാർ മന്ത്രിസഭയിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം.

രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് അധികാരത്തിലേറിയതെങ്കിലും ഉമ്മൻ ചാണ്ടി സർക്കാറിന് ജനങ്ങൾക്കിടയിൽ മികച്ച പ്രതിച്ഛായയുണ്ടായിരുന്നു. ഇതിൽ എൽഡിഎഫിന് ആങ്കയുണ്ടായി. സിപിഎം കമ്മിറ്റിയിൽ പോലും ആശങ്ക ചർച്ചയായി. ഇതോടെയാണ് സോളാർ കേസിൽ പുതിയ തിരക്കഥകൾ ഉണ്ടായതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.