- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ എസ് എസ് യൂണിറ്റുകളുടെ സഹായത്തോടെ മാലിന്യ മുക്ത കേരളം; മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ 'സ്‌നേഹാരാമങ്ങളാക്കാൻ' ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള മൂവായിരത്തോളം മാലിന്യക്കൂനകൾ സ്‌നേഹാരാമങ്ങളാക്കാൻ നാഷണൽ സർവീസ് സ്‌കീമുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് പദ്ധതി രൂപീകരിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി.
ഒരു മാലിന്യക്കൂന സ്‌നേഹാരാമം ആക്കി മാറ്റാൻ 5000 രൂപയാണ് സംസ്ഥാന ശുചിത്വ മിഷൻ വകയിരുത്തിയിട്ടുള്ളത്. ബാക്കി വരുന്ന തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതിനു പുറമെ തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ടും ഉപയോഗപ്പെടുത്താം.
മാലിന്യക്കൂനകൾ നീക്കം ചെയ്തതിനു ശേഷം പച്ചത്തുരുത്ത്, പാർക്ക്, തണലിടങ്ങൾ, പൂന്തോട്ടം എന്നിവയ്ക്ക് പുറമെ പാഴ് വസ്തുക്കൾ കൊണ്ട് വോളണ്ടിയർമാരുടെ സർഗ്ഗാത്മകതയ്ക്കനുസരിച്ച് ഇൻസ്റ്റലേഷനും നിർമ്മിക്കാവുന്നതാണ്. മതിലുകളിൽ കലാസൃഷ്ടികളും നടത്താം. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ ഡിസംബർ 31 വരെയാണ് ഈ പരിപാടിയുടെ കാലാവധി. ജനുവരി ഒന്നിന് സ്‌നേഹാരാമങ്ങൾ നാടിന് സമർപ്പിക്കും. സ്‌നേഹാരാമങ്ങളുടെ തുടർ പരിപാലനവും എൻഎസ്എസിനെ തന്നെ ഏൽപ്പിക്കും.
മാലിന്യക്കൂനകളുള്ള സ്ഥലം കണ്ടെത്തുന്നതിനും അതിന്റെ തുടർനടപടികൾക്കുമായി തദ്ദേശസ്ഥാപന പ്രതിനിധികൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ, യൂണിറ്റ് സെക്രട്ടറിമാർ, മാലിന്യമുക്ത കേരളം ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഉടൻ നടത്തണം. സെപ്റ്റംബർ 30 നകം എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യക്കൂനകളുടെ വിശദാംശങ്ങൾ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്. ഇങ്ങനെയുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവയുടെ പരിധിയിൽ പ്രവർത്തിക്കുന്ന എൻഎസ്എസ് യൂണിറ്റുകളും ചേർന്ന് നിർവഹിക്കും.



