- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ വിവരം പൊലീസിൽ അറിയിച്ചു; വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്ന സ്ത്രീയെ അഗ്‌നിരക്ഷാസേനയെത്തി വാതിൽ പൊളിച്ച് രക്ഷപ്പെടുത്തി
തൊടുപുഴ: തനിച്ച് താമസിക്കുന്ന വീട്ടിൽ അബോധാവസ്ഥയിൽ കിടന്ന വീട്ടമ്മയെ അഗ്‌നിരക്ഷാസേനയെത്തി വാതിൽ പൊളിച്ച് രക്ഷപ്പെടുത്തി. കരിമണ്ണൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുതോട് കോഴിക്കാട്ട് ജാൻസിയെയാണ് (48) അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചത്.
ചൊവ്വാഴ്ച രാത്രി 7.40-നായിരുന്നു സംഭവം. തിരുവനന്തപുരത്തും പാലായിലും പഠിക്കുന്ന മക്കൾ ചൊവ്വാഴ്ച ജാൻസിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ഇവർ വിവരം കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് തൊടുപുഴ അഗ്‌നിരക്ഷാസേനയെത്തി വീടിന്റെ പിൻഭാഗത്തുള്ള വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു.
പ്രമേഹരോഗിയായ ജാൻസി ഈ സമയം അബോധാവസ്ഥയിലായിരുന്നു. തുടർന്ന് അഗ്‌നിരക്ഷാസേനയുടെതന്നെ ആംബുലൻസിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ കഴിയുന്ന ഇവർ സുഖം പ്രാപിച്ചുവരുന്നു.
സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി.എസ്. അലിയാർ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ ജൂബി തോമസ്, ബിബിൻ എ. തങ്കപ്പൻ, വിവേക്, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ഡ്രൈവർമാരായ സ്റ്റോജൻ ബേബി, സുനിൽ എം.കേശവൻ എന്നിവർ ചേർന്നാണ് വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.



