തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്ന് മുതൽ നാല് നാൾ സംസ്ഥാനത്ത് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സാധ്യതയും ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണം. വടക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കൻ ഛത്തീസ്‌ഗഡ് നു മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിന് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദ സാധ്യതയുണ്ട്. സെപ്റ്റംബർ 29 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആൻഡമാൻ കടലിനും മുകളിൽ മ്യാന്മാർ തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടാനും സാധ്യത.