ഈരാറ്റുപേട്ട: അദ്ധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ സ്വർണാഭരണം കവർന്ന കേസിൽ അമ്മയും മകനും അറസ്റ്റിൽ. അദ്ധ്യാപകരുടെ വീട്ടിൽ ഹോം നഴ്‌സായി എത്തിയ സ്ത്രീയേയും മകനേയുമാണ് തിടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട വടശേരിക്കര പേഴുംപാറ പുന്നത്തുണ്ടിയിൽ ലിസി തമ്പി (56), മകൻ ജോഷി ജോസഫ് (36) എന്നിവരാണു പിടിയിലായത്.

അദ്ധ്യാപക ദമ്പതിമാരുടെ പ്രായമായ അമ്മയെ നോക്കുന്നയാളാണു ലിസി. കഴിഞ്ഞ ദിവസം അജ്ഞാതർ വീട്ടിലെത്തി ആഭരണങ്ങൾ മോഷ്ടിച്ചെന്നു ലിസി വീട്ടുകാരോടു പറഞ്ഞു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ ലിസിയാണു കവർച്ചയ്ക്കു പിന്നിലെന്നു തെളിയുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ പണയം വയ്ക്കാൻ മകനെ ഏൽപിക്കുകയായിരുന്നു. എസ്എച്ച്ഒ കെ.കെ.പ്രശോഭിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.