- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിന്യമുക്തം നവകേരളം; ഗാന്ധിജയന്തിയിലെ ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും; സ്വച്ഛതാ ഹി സേവ കാമ്പയിനിന്റെ ഭാഗമായുള്ള ശുചീകരണം ഒക്ടോബർ ഒന്നിന്
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 1, 2 തീയതികളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും. സംസ്ഥാന-ജില്ലാ കാമ്പയിൻ സെക്രട്ടറിയേറ്റുകളുടെ നേതൃത്വത്തിൽ സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സംസ്ഥാനമൊട്ടാകെ ശുചീകരണ പ്രവർത്തനം നടത്തുന്നത്. ഓരോ വാർഡിൽ നിന്നും കുറഞ്ഞത് 200 പേർ പങ്കെടുക്കുന്ന യജ്ഞത്തിൽ നഗരപ്രദേശങ്ങൾ, ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളാണ് വൃത്തിയാക്കുക. 2024 ജനുവരി 30 വരെ നടക്കുന്ന കാമ്പയിനിന്റെ രണ്ടാംഘട്ടത്തിലെ തീവ്ര ശുചീകരണ പ്രവർത്തനങ്ങൾക്കാണ് ഒക്ടോബർ രണ്ടിന് തുടക്കമാകുന്നത്.
സ്വച്ഛതാ ഹി സേവ കാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ ഒന്നിനും മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ രണ്ടുമുതൽ 15 വരെയും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശുചീകരണം നടത്തും. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ നടക്കുന്ന തീവ്ര ശുചീകരണ പരിപാടിയുടെ കർട്ടൻ റൈസർ എന്ന നിലയിലാണ് ഒക്ടോബർ ഒന്നിന് ഒരു മണിക്കൂർ ശുചീകരണ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. പൊതുജനങ്ങൾ, ജനപ്രതിനിധികൾ, യുവാക്കൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ഇതിന്റെ ഭാഗമാകും. കൂടുതൽ വിവരങ്ങൾക്ക് ംെമരവവമമേവശലെ്മ.രീാ സന്ദർശിക്കുക. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ 23,000 ഇടങ്ങൾ മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ഒക്ടോബർ രണ്ട് മുതൽ 10 വരെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വ്യാപാര-സ്വകാര്യ സ്ഥാപനങ്ങളിൽ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുന്നതും ഹരിത പ്രൊട്ടോക്കോൾ പാലിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഒക്ടോബർ 10 മുതൽ 20 വരെ നടക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യസംസ്‌കരണ രംഗത്തെ വിടവ് വിലയിരുത്തൽ, ചിക്കൻ കട്ടിങ് കേന്ദ്രങ്ങൾ 100 ശതമാനം ചിക്കൻ റെൻഡറിങ് ഏജൻസികളുമായി കരാർ വച്ചു എന്ന് ഉറപ്പാക്കൽ, അവശേഷിക്കുന്ന മാലിന്യക്കൂനകളുടെ സമ്പൂർണ ശുചീകരണം, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്യൽ തുടങ്ങിയവയും ഒക്ടോബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങളാണ്.
നിലവിലുള്ള കമ്മ്യൂണിറ്റി കമ്പോസ്റ്റിങ് സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കൽ നവംബർ ഒന്നുമുതൽ 15 വരെ നടക്കും. മിനി എംസിഎഫ്, ആർആർഎഫ് സംവിധാനങ്ങളുടെ ഉറപ്പുവരുത്തൽ, ജൈവ മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണവും അജൈവ മാലിന്യങ്ങളുടെ ശേഖരണവും 100 ശതമാനമായെന്ന വിലയിരുത്തൽ, ഹരിത ഗ്രാമസഭകൾ, ആവശ്യമായ സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കൽ, മാലിന്യം വലിച്ചെറിയുന്നത് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം നൽകുന്ന ക്യാമ്പയിൻ എന്നിവ നവംബർ 15 മുതൽ 30 വരെ നടക്കും. നവംബർ 14 ന് ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. ഹരിതസഭയ്ക്കുള്ള കുട്ടികളെ ഒക്ടോബർ രണ്ടിനാണ് തെരഞ്ഞെടുക്കുക.
സാനിറ്ററി മാലിന്യസംസ്‌കരണ സംവിധാനം എല്ലാ നഗരസഭകളിലും ഉറപ്പാക്കൽ ഡിസംബർ ഒന്നുമുതൽ 10 വരെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പാക്കി പ്രഖ്യാപിക്കൽ 20 വരെയും ഹരിത കർമ്മസേന ബ്രാൻഡിങ് 31 വരെയും നടക്കും. ഹരിതമിത്രം ആപ്ലിക്കേഷൻ 600 പഞ്ചായത്തുകളിലും 65 മുൻസിപ്പിലിറ്റികളിലും നാല് കോർപ്പറേഷനുകളിലും സമ്പൂർണ്ണമാക്കൽ ജനുവരി ഒന്നുമുതൽ 10 വരെയാണ്. ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്‌കരണവും വാതിൽപ്പടി ശേഖരണവും വ്യാപാര സ്ഥാപനങ്ങളിലെ ശാസ്ത്രീയ മാലിന്യ സംസ്‌കരണവും 100 ശതമാനം ഉറപ്പുവരുത്തലും വാർഡുകളുടെ വിലയിരുത്തൽ പ്രഖ്യാപനവും ജനുവരി 10 മുതൽ 20 വരെ നടക്കും. മാലിന്യമില്ലാത്ത പൊതുനിരത്തുകളും ഖര മാലിന്യമില്ലാത്ത ജലാശയങ്ങളും ഈ ഘട്ടത്തിലെ ലക്ഷ്യങ്ങളാണ്. മികച്ച സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള അനുമോദനം, മികച്ച തദ്ദേശ സ്ഥാപനങ്ങളെ വിലയിരുത്തൽ എന്നിവയും ജനുവരിയിൽ നടക്കും.
2024 മാർച്ചോടെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂർണ്ണ ശുചിത്വ പദവിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ വർഷം മാർച്ച് 15 ന് മൂന്ന് ഘട്ടങ്ങളായുള്ള മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ആരംഭിച്ചത്. ഒന്നാം ഘട്ടത്തിലെ പൂർത്തിയാക്കാത്ത ലക്ഷ്യങ്ങളും രണ്ടാം ഘട്ടത്തിലെ പ്രധാന ലക്ഷ്യമായ മാലിന്യ സംസ്‌കരണത്തിനാവശ്യമായ അടിസ്ഥാനസൗകര്യ വികസനങ്ങൾ ഊർജ്ജിതമാക്കാനുമുള്ള പ്രവർത്തനങ്ങൾക്കാണ് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമിടുന്നത്.



