കണ്ണൂർ: കണ്ണൂരിൽ ചന്ദന മോഷ്ടാക്കൾ പിടിയിൽ, പൊലീസ് ക്യാമ്പിലെ ചന്ദന മരങ്ങളും മോഷ്ടിച്ചത് ഇവരെന്ന് സംശയം ഉണ്ട്. പകൽ സമയത്ത് ചന്ദന മരങ്ങൾ ഉള്ള സ്ഥലങ്ങൾ നോക്കിവെയ്ക്കും. എന്നിട്ട് രാത്രി പോയി മുറിക്കുകയാണ് അവരുടെ പതിവെന്ന് പൊലീസ് അറിയിച്ചു.

ഇരുവേലിയിലെ വീട്ടുവളപ്പിലെ രണ്ട് ചന്ദനമരങ്ങൾ ഈ മാസം പതിനഞ്ചിന് മുറിച്ച് കടത്തിയിരുന്നു. ഈ കേസിലാണ് ശിവപുരം സ്വദേശികളായ ലിജിലും ശ്രുതിനും പിടിയിലായത്. ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. നാലംഗ സംഘമാണ് മോഷ്ടിക്കാനെത്തിയത്. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. കണ്ണൂരിൽ ചന്ദന മോഷണങ്ങൾ ഈയിടെ പതിവാണ്. എപ്പോഴും പൊലീസ് കാവലുള്ള മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദന മരങ്ങൾ വരെ മോഷണം പോയി. അതിന് പിന്നിലും ഈ സംഘമെന്നാണ് പൊലീസിന്റെ സംശയം.

കഴിഞ്ഞ മാർച്ചിലും ഈ മാസം പതിമൂന്നിനുമാണ് റൂറൽ എസ്‌പി ഓഫീസ് കൂടിയുള്ള സ്ഥലത്തെ ചന്ദന മരങ്ങൾ മോഷ്ടിക്കപ്പെട്ടത്. ഇപ്പോൾ പിടിയിലായവരുടെ ടവർ ലൊക്കേഷൻ ആ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ് പ്രദേശത്തായിരുന്നു. എന്നാൽ ഇവർ കുറ്റം സമ്മതിച്ചിട്ടില്ല. കൊമ്പുകൾ കയറിട്ട് കെട്ടി മരം വീഴാത്ത രീതിയിൽ മുറിച്ചാണ് ഇവർ കടത്തിയിരുന്നത്.