കോട്ടയം: വിൽപ്പനയ്ക്ക് എത്തിച്ച ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി കോട്ടയം തലയോലപ്പറമ്പിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ആസ്സാം സ്വദേശി ജൽ ഹക്ക് (25), പശ്ചിമബംഗാൾ സ്വദേശി അക്‌ബർ എസ്.കെ. (23) എന്നിവരാണ് പിടിയിലായത്. തലയോലപ്പറമ്പിന് സമീപം വരിക്കാം കുന്ന്നീർപ്പാറയിൽ വച്ചാണ് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.

എക്സൈസ് സംഘമെത്തുമ്പോൾ പ്രതികൾ കഞ്ചാവ് സഞ്ചികളിലാക്കി കൈമാറുകയായിരുന്നു. എക്സൈസുകാരെ കണ്ടതോടെ ചിതറിയോടിയ പ്രതികളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ മൊബൈൽ ഫോണും കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 8155 രൂപയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത് കെ. നന്ദ്യാട്ട്, ബിജു പി.ബി, സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. ബിനോദ്, വിനോദ് കെ.എൻ, രാജേഷ് എസ്. സിവിൽ എക്സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, രജിത്ത് കൃഷ്ണ, പ്രശോഭ് എന്നിവർ പങ്കെടുത്തു.