കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നാലുപേരും രോഗമുക്തരായെന്നും പരിശോധന ഫലം നെഗറ്റീവായതോടെ ഡിസ്ചാർജ് ചെയ്തുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രോട്ടോക്കോൾ പ്രകാരമാണ് മൂന്ന് സാമ്പിളുകളും പരിശോധിച്ചത്.

രോഗമുക്തരായവരെ ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് അവരുടെ വീടുകളിൽ പോയി ആരോഗ്യ വകുപ്പ് പരിശോധന നടത്തി. രോഗമുക്തരായവർക്ക് മറ്റ് രോഗങ്ങൾ വരാതിരിക്കാനുള്ള നടപടികൾ എടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ്, ഇഖ്റ, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് രോഗികൾ ഉണ്ടായിരുന്നത്. ആരോഗ്യപ്രവർത്തകൻ ഇഖ്റയിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണെന്നും മന്ത്രി വ്യക്തമാക്കി.

വളരെ പെട്ടെന്ന് രോഗം സ്ഥിരീകരിച്ചത് ഗുണംചെയ്തു. നിപയുടെ വ്യാപനം തടയാൻ സാധിച്ചു. വൈറസ് ബാധയെ പ്രതിരോധിക്കാൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം ഉണ്ടായി. നിലവിൽ 568 പേരാണ് ഐസൊലേഷനിലുള്ളത്. ഒക്ടോബർ അഞ്ചിന് എല്ലാവരുടെയും ഐസൊലേഷൻ കാലാവധി പൂർത്തിയാകും. കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഒക്ടോബർ 26 വരെ തുടരും. രോഗം കണ്ടെത്തിക്കഴിഞ്ഞ് ഒരാളുടെ ജീവൻപോലും നഷ്ടമായില്ല. കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകൾ സഹകരിച്ച് നിരന്തരമായി കമ്മ്യൂണിറ്റി സർവൈലൻസ് നടക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

പുണെ എൻ.ഐ.വി സംഘം ഒക്ടോബർ ആറുവരെ ജില്ലയിൽ തുടരും. ട്രൂ നാറ്റ് പരിശോധനാ സംവിധാനം കൂടി നടപ്പിലാക്കും. വൈറസ് എത്തിയത് എങ്ങനെയെന്ന് പരിശോധിച്ചുവരികയാണ്. രോഗത്തിന്റെ ലക്ഷണങ്ങൾ മാറിയെങ്കിലും വൈറസിന് മാറ്റമുണ്ടായിട്ടില്ല. 1,176 മനുഷ്യ സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഐസൊലേഷൻ കഴിയുന്നവർ എന്തെങ്കിലും ലക്ഷണം കാണിക്കുകയാണെങ്കിൽ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.