തളിപ്പറമ്പ്: സ്വകാര്യ ബസിൽ നിന്നും 3000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സർക്കിൽ ഇൻസ്‌പെക്ടർ ഷിജിൻകുമാറിന്റെ നേതൃത്വത്തിൽ കരിവെള്ളൂരിൽ നടത്തിയ പരിശോധനയിലാണ് മംഗ്ളൂരു ഭാഗത്തുനിന്നും എത്തിയ സ്വകാര്യ ബസിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

എന്നാൽ ആരാണ് പുകയില ഉൽപന്നങ്ങൾ കടത്തിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എക്സൈസ് റെയ്ഡു നടത്തിയെങ്കിലും സീറ്റിനടിയിൽ ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പുകയില ഉൽപന്നങ്ങൾ ആരുടെതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. വരുംദിനങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

എൻ.ഡി. പി. എസ് ആക്റ്റുപ്രകാരം കേസെടുത്തിട്ടുണ്ട്. റെയിഡിൽ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനീത്, ശ്രീകാന്ത് എന്നിവരും പങ്കെടുത്തു. കണ്ണൂർ ജില്ലയിലേക്ക് മംഗ്ളൂരിൽ നിന്നും വൻതോതിൽ മയക്കുമരുന്നും നിരോധിത പുകയില ഉൽപന്നങ്ങളും കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് ജില്ലാ അതിർത്തിയിൽ പരിശോധന ശക്തമാക്കിയത്.