കൊല്ലം: ഭാര്യയെയും ഒന്നര വയസ്സുകാരിയായ മകളേയും ആക്രമിച്ച കേസിലെ പ്രതിക്കു മൂന്ന വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തഴുത്തല കിഴവൂർ സുധീഷ് ഭവനിൽ സുധീഷിനെ ആണു തടവിന് ശിക്ഷിച്ചത്. കൊല്ലം ജില്ലാ ഫസ്റ്റ് അഡീ.സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഭാര്യയ്ക്കു നൽകാനും കോടതി ഉത്തരവിട്ടു.

ഭാര്യയുടെ പണയം വച്ച സ്വർണം തിരികെ എടുക്കുന്നതിനെപ്പറ്റി ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. കലിപൂണ്ട സുധീഷ് തടി കൊണ്ടു ഭാര്യയുടെ തലയ്ക്കടിക്കുകയും ഒന്നര വയസ്സുള്ള കുഞ്ഞിനെ എടുത്തെറിയുകയും ആയിരുന്നു. കുഞ്ഞിനെ ആക്രമിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം 3 മാസം കൂടി തടവ് അനുഭവിക്കണം. കൊട്ടിയം പൊലീസ് എസ്‌ഐ ആയിരുന്ന സുജിത് ജി.നായർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി.