- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം ആവശ്യപ്പെട്ടെത്തിയത് കച്ചവടം അവസാനിപ്പിച്ച തട്ടുകടയിൽ; ജീവനക്കാർക്ക് കരുതിയിരുന്ന ദോശയിൽ നിന്നും നൽകിയപ്പോൾ ചമ്മന്തിയില്ലെന്ന് പറഞ്ഞ് വൈലന്റായി: ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്
കട്ടപ്പന: കച്ചവടം അവസാനിപ്പിച്ച തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാതിരുന്നതിന് ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയിലാണ് സംഭവം. കച്ചവടം അവസാനിച്ചു കഴിഞ്ഞ് തട്ടുകടയിലെത്തിയ ആളാണ് പ്രശ്‌നം ഉണ്ടാക്കിയത്. കച്ചവടം അവസാനിച്ചെങ്കിലും ഇയാൾക്ക് ജീവനക്കാർക്ക് കരുതിയ ദോശയിൽ നിന്നും നൽകി. എന്നാൽ ദോശയ്ക്ക് ചമ്മന്തിയില്ലെന്ന് ആരോപിച്ചാണ് അക്രമം അഴിച്ചു വിട്ടത്. പരുക്കേറ്റ പുളിയന്മല ചിത്ര ഭവനിൽ ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി.
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പുളിയന്മലയിൽ തമിഴ്‌നാട് സ്വദേശി കവിയരശന്റെ തട്ടുകയിലെ ജീവനക്കാരനായ ശിവചന്ദ്രനെ പ്രദേശവാസിയായ സുജീഷ് എന്ന യുവാവാണ് ആക്രമിച്ചത്. തട്ടുകടയിലെ സാധനങ്ങൾ തീർന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാൽ കട അടക്കാൻ തുടങ്ങുന്നതിനിടെയാണ് പുളിയന്മല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടത്.
തട്ടുകടയുടെ എതിർ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് സുജീഷ്. പരിചയത്തിന്റെ പേരിൽ ജീവനക്കാർക്കായി വച്ചിരുന്ന ദോശയിലൊന്ന് ഇയാൾക്ക് നൽകുക ആയിരുന്നു. എന്നാൽ ദോശക്കൊപ്പം കറി ഇല്ലാതിരുന്നതിനെ ചൊല്ലി ജീവനക്കാരുമായി തർക്കമായി. ഇതിനിടെ സുജീഷ് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ശിവയെ മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷിന്റെ കടിയേറ്റ് ശിവചന്ദ്രന്റെ മൂക്കിന് മുറിവേൽക്കുകായയിരുന്നു.
മർദ്ദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാൾ ആക്രമിച്ചതായി പരാതിയുണ്ട്. പരുക്കേറ്റ ശിവയെ വിദഗ്ദ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ ഹോട്ടൽ ജീവനക്കാരുടെയുൾപ്പെടെ മർദ്ദനത്തിൽ പരിക്കേറ്റ സുജീഷും കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇരുകൂട്ടരും തമ്മിൽ വാട്ടർ കണക്ഷനെ ചൊല്ലി തർക്കം നിലനിന്നിരുന്നതാണ്. ശിവയുടെ പരാതിയിൽ വണ്ടന്മേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



