- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈടായി നൽകിയ ആധാരം കത്തി പോയെന്ന് ബാങ്ക് അധികൃതർ; ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കോട്ടയം: വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയ സംഭവത്തിൽ വസ്തു ഉടമയ്ക്ക് ബാങ്ക് അധികൃതർ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. അഡ്വ. വി എസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം ആന്റോ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.
കോട്ടയം പാമ്പാടി സ്വദേശിയായ ഡോ. അനിൽ കുമാർ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഭൂമി പണയപ്പെടുത്തി ഐ.ഡി.ബി.ഐ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പയ്ക്കായി അസൽ ആധാരവും മുന്നാധാരവും ബാങ്കിൽ ഈടായി നൽകി. ലോൺ അടച്ചു തീർത്തശേഷം വസ്തുവിന്റെ ആധാരവും മറ്റു രേഖകളും 2017ൽ സംഭവിച്ച തീപിടിത്തത്തിൽ നശിച്ചു പോയതായി ബാങ്ക് അധികൃതർ അറിയിക്കുകയായിരുന്നു.
2020 ഡിസംബർ 18നാണ് വിവരം അനിൽ കുമാറിനെ ബാങ്ക് അറിയിക്കുന്നത്. തുടർന്ന് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകി. തുടർന്ന് അസൽ ആധാരം തിരികെ നൽകാത്തതിനെതിരെ അനിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസൽ രേഖകളുടെ അഭാവം ഉടമസ്ഥാവകാശത്തിൽ സംശയം ജനിപ്പിക്കാനും സ്ഥലത്തിന്റെ കമ്പോള വിലയിൽ കുറവു വരുത്താനും ഇടയാക്കുമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിലയിരുത്തി. ഈടായി നൽകിയ പ്രമാണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാതിരുന്നത് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഭാഗത്തു നിന്നുമുണ്ടായ സേവന ന്യൂനതയാണെന്നും കമ്മീഷൻ കണ്ടെത്തി. തുടർന്നാണ് ഹർജിക്കാരന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.