തിരുവനന്തപുരം: മതേതര മുന്നണിയുടെ പേരിൽ വോട്ടുതേടി അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ എൻ.ഡി.എ ഘടകകക്ഷിയുമായി ചേർന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

മന്ത്രിസഭയിൽ നിന്നും മുന്നണിയിൽ നിന്നും ജെ.ഡി.എസിനെ പുറത്താക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും എൽ.ഡി.എഫിനുമില്ല. ബിജെപിക്കെതിരെ വാചക കസർത്ത് നടത്തുന്നതല്ലാതെ ചെറുവിരൽ അനക്കാൻ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും മുട്ട് വിറയ്ക്കും. എൻ.ഡി.എ സഖ്യത്തിൽ ചേർന്നെന്ന് ജെ.ഡി.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും കേരളത്തിൽ എൽ.ഡി.എഫിനോ സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ മിണ്ടാട്ടമില്ല. പുതുപ്പള്ളി ഉപതരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കിടങ്ങൂരിൽ യു.ഡി.എഫ് -ബി.ജ.പി സഖ്യമെന്ന വ്യാജ ആരോപണം ഉന്നയിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ അദ്ദേഹത്തിന്റ മന്ത്രിസഭയിലാണ് എൻ.ഡി.എ ഘടകകക്ഷിയായ ജൈ.ഡി.എസിന്റെ ഒരു അംഗം മന്ത്രിയായി തുടരുന്നത്.

അഴിമതി കേസുകൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി സിപിഎം- ബിജെപി നേതൃത്വങ്ങൾ ഉണ്ടാക്കിയ രഹസ്യധാരണ ഇപ്പോൾ മുന്നണിതലത്തിലേക്കും വ്യാപിപ്പിച്ചെന്നു വേണം കരുതാൻ. ലൈഫ് മിഷൻ, ലാവലിൻ, സ്വർണക്കടത്ത് കേസുകൾ അട്ടിമറിച്ച അതേ രീതിയിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട കരുവന്നൂർ ബാങ്ക് കൊള്ളയിലെ ഇ.ഡി അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢ നീക്കവും നടക്കുന്നുണ്ടെന്ന് സതീശൻ പറഞ്ഞു.