ആലപ്പുഴ: കുട്ടനാട്ടിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ സ്‌കൂൾ കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെയാണ് കുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ റെജിമോന്റെയും മനീഷയുടെയും മകൾ ആർ.നിരഞ്ജന ആണ് ആക്‌സ്മികമായി മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണു മരണം സംഭവിച്ചത്. മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ സമയം മുത്തശ്ശി മാത്രമാണു വീട്ടിലുണ്ടായിരുന്നത്. സ്‌കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മുറിയിൽ കയറിയ കുട്ടിയെ പുറത്തേക്കു കാണാത്തതിനെ തുടർന്നു മുറിക്കുള്ളിൽ കയറി നോക്കിയപ്പോൾ അനക്കമില്ലാത്ത നിലയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ ബന്ധുക്കളെ വിളിച്ചുവരുത്തി കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മരണം സംഭവിച്ചത് എങ്ങനെ എന്ന് വ്യക്തമല്ല. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും, ഇൻസ്‌പെക്ടർ കോടതി ആവശ്യത്തിനു പോയതിനാൽ ജില്ലാ പൊലീസ് മേധാവിയുടെയും അമ്പലപ്പുഴ ഡിവൈഎസ്‌പിയുടെയും നിർദേശാനുസരണം നെടുമുടി ഇൻസ്‌പെക്ടർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.