കൊടുങ്ങല്ലൂർ: ആറുവരിപ്പാത നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ ചെളിയിൽ തെന്നി സ്‌കൂട്ടറിൽ നിന്നും റോഡിൽ വീണ യാത്രികൻ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു. എറിയാട് മാടവന പി.എസ്.കവലക്ക് സമീപം പാമ്പിനെഴുത്തി സിക്കന്തർ ( 62 ) ആണ് മരിച്ചത്. മതിലകം മഹല്ല് പ്രസിഡന്റായിരുന്ന പാമ്പിനെഴുത്ത് പരേതനായ പി.മമ്മുഹാജിയുടെ മകനാണ്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ദേശീയ പാത 66 ശ്രീനാരായണപുരം പൊരി ബസാറിലായിരുന്നു അപകടം. ദേശീയപാത നിർമ്മാണം നടക്കുന്ന ഇവിടെ റോഡിൽ മണ്ണും ചളിയുമാണ്. മറ്റു പല ബൈക്കുകാരും സ്ഥലത്ത് തെന്നി വീണുവെങ്കിലും നിസാര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു. കൊടുങ്ങല്ലുർ ഭാഗത്ത് നിന്ന് വന്ന സിക്കന്തർ തെന്നി വീണ് പിറകെ വന്ന ബസിനടിയിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ.