കൊച്ചി: പെരുമ്പാവൂരിൽ രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. വെങ്ങോല പൂണൂരിൽ നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ ഇയാളുടെ പിന്നാലെ കൂടി ബഹളം വച്ചതോടെയാണ് പ്രതി പിടിയിലായത്. സംഭവത്തിൽ ഒഡീഷ ഫുൽവാനി സ്വദേശി സിമാചൽ ബിഷോയിയാണ് പിടിയിലായത്.

പെരുമ്പാവൂരിൽ മൊബൈൽ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒഡീഷ സ്വദേശിയായ യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് 12 നാണ് സംഭവം. കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും ജോലിക്ക് പോയതായിരുന്നു. സഹോദരങ്ങളായ മറ്റ് രണ്ട് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. പ്രതി കുട്ടിയെ എടുക്കുന്നതിനിടെ മറ്റു കുട്ടികൾ ബഹളം വെച്ചു. ഇതോടെ കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഇയാൾ ഓടുകയായിരുന്നുവെന്ന് പറയുന്നു.

ഓടിക്കൂടിയ പ്രദേശവാസികൾ പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പെരുമ്പാവൂർ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. മുത്തച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതിയെ പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി.