തിരുവനന്തപുരം: സംസ്ഥാനത്തെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി സർക്കാർ 50.12 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 13,611 തൊഴിലാളികളുടെ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായാണ് തുക.

കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെ വേതനം ലഭിക്കുന്നുണ്ടെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇതിൽ കേന്ദ്ര വിഹിതം 600 രുപമാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ് നൽകുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക് പ്രതിമാസം 1000 രുപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.