തിരുവനന്തപുരം: ആറ്റിങ്ങലിലെ സിനിമാ തീയേറ്ററിൽ നിന്ന് യുവതികളുടെ പേഴ്സ് മോഷണം പോയ സംഭവത്തിൽ പ്രതിയെ കുടുക്കിയത് സിസിടിവി. ആറ്റിങ്ങൽ ഗംഗ തീയേറ്ററിൽ കഴിഞ്ഞദിവസം സിനിമ കാണാനെത്തിയ കടയ്ക്കാവൂർ, ചിറയിൻകീഴ് സ്വദേശിനികളുടെ പേഴ്സാണ് മോഷണം പോയത്. സംഭവത്തിൽ യുവതികൾ പൊലീസിൽ പരാതി നൽകിയതോടെ തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പിന്നീട് കണ്ടെത്തിയത് ഞെട്ടിക്കുന്നതായിരുന്നു.

ആരെയും അമ്പരിപ്പിക്കുന്ന രംഗങ്ങളാണ് സിസിടിവി ദൃശ്യങ്ങളിൽ പൊലീസ് കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷണം നടത്തിയ പ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിനിമ തുടങ്ങിയ ശേഷം സീറ്റിലിരുന്ന് വസ്ത്രങ്ങൾ അഴിച്ച് അർധനഗ്‌നനായാണ് പ്രതി മോഷണം നടത്തുന്നത്. തീയേറ്ററിൽ കയറിയതിന് പിന്നാലെ സീറ്റിലിരിക്കുന്നവരെയെല്ലാം നോക്കി മനസിലാക്കും. തുടർന്ന് ഇന്റർവെൽ സമയത്ത് പുറകിൽ ആരും ഇല്ലാത്ത ഭാഗത്ത് പോയിരിക്കും. പിന്നീട് വസ്ത്രങ്ങൾ അഴിച്ച് അടിവസ്ത്രം മാത്രം ധരിച്ച് മുട്ടിലിഴഞ്ഞെത്തി പേഴ്സുകൾ കവരും.

അർധനഗ്‌നനായി മുട്ടിലിഴഞ്ഞെത്തി നേരത്തെ നോക്കിവെച്ചവരുടെ സീറ്റിനടുത്തെത്തി മോഷണം നടത്തും. അതിന് ശേഷം വീണ്ടും തന്റെ സീറ്റിലേക്ക് വരുന്നതും പിന്നീട് വസ്ത്രങ്ങൾ ധരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. എല്ലാവരും സിനിമയിൽ മുഴുകിയിരിക്കുന്നതിനാൽ മുട്ടിലിഴഞ്ഞ് പോകുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സിനിമ തുടങ്ങുന്നതിന് മുൻപുള്ള പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. ഇത്തരം രീതിയിൽ ഇയാൾ പതിവായി മോഷണം നടത്തിയിട്ടുണ്ടാകാമെന്നാണ് നിഗമനം.