തിരുവനന്തപുരം: സർവ്വകലാശാലകൾക്ക് ഫണ്ട് പിൻവലിക്കുന്നതിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് എതിരെ പരാതി. നിയന്ത്രണം പാടില്ലെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്കും, മുഖ്യമന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനത്തെ സർവ്വകലാശാലകളുടെ തനത് ഫണ്ടും പദ്ധതി-പദ്ധതിയേതരഫണ്ടും സംസ്ഥാന ട്രഷറികളിലേക്ക് മാറ്റി നിക്ഷേപിച്ചതോടെ സർക്കാരിന്റെ ട്രഷറി നിയന്ത്രണം സർവ്വകലാശാലകളുടെ അക്കാദമിക്-ഗവേഷണ മേഖലകളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഈ നില തുടർന്നാൽ നിശ്ചിത കാലയളവിനുള്ളിൽ പൂർത്തിയാക്കേണ്ട വിവിധ ഗവേഷണ പ്രൊജക്ട്ടുകൾ സർവ്വകലാശാലകൾക്ക് ഉപേക്ഷിക്കേണ്ടതായി വരും. ഇക്കൂട്ടത്തിൽ കേന്ദ്ര സർക്കാരിന്റെയും UGC യുടെയും സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പ്രൊജക്ടുകളും ഉൾപ്പെടുന്നു.

സർവ്വകലാശാലകൾ പെൻഷൻ ഫണ്ടിനുവേണ്ടി മാറ്റി വച്ചിരുന്ന തുകയും ട്രഷറികളിലേയ്ക്ക് ഇതിനകം മാറ്റിക്കഴിഞ്ഞിരിക്കുകയാണ്. കേരള, കാലിക്കറ്റ്, എംജി സർവ്വകലാശാലകളുടെ ആരംഭം മുതൽ സർക്കാർ അനുമതിയോടെ സ്റ്റേറ്റ് ബാങ്കിൽ സൂക്ഷിച്ചിരുന്ന ആയിരം കോടിയോളം രൂപയുടെ സർവ്വകലാശാല ഫണ്ടാണ് ഈ സാമ്പത്തിക വർഷാദ്യം ട്രഷറിയിലേക്ക് മാറ്റിയത്.

സർവ്വകലാശാലകൾക്ക് വിവിധ അക്കാദമിക് പ്രോഗ്രാമുകൾക്ക് പദ്ധതിവിഹിതമായി ലഭിച്ച തുക മാറ്റാനാണ് ഇപ്പോൾ നിർദ്ദേശം നൽകിയത്. സർവ്വകലാശാലകളുടെ സാമ്പത്തിക സ്വാതന്ത്ര്യം സർക്കാർ നിയന്ത്രിക്കുന്നതിലൂടെ അക്കാദമിക് സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സർവകലാശാലകൾ സർക്കാരിന്റെ കിഴിലുള്ള വകുപ്പുകളായിമാറും.

സർവ്വകലാശാലകൾക്ക് അക്കാദമിക് തലത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കേണ്ടതുകൊണ്ട് സർവ്വകലാശാലകൾക്ക് ഫണ്ട് പിൻവലിക്കുന്നതിൽ നിയന്ത്രണം പാടില്ലെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്കും, മുഖ്യമന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.