തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ടുപേർക്ക് തൃശൂർ അതിവേഗ പ്രത്യേക പോക്‌സോ കോടതി നമ്പർ രണ്ട് സ്‌പെഷൽ ജഡ്ജി ജയപ്രദ 27 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു.

പിഴ തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. കുട്ടിയുടെ മാതാപിതാക്കൾ സ്ഥലത്തില്ലാത്ത സമയത്ത് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയെ സംരക്ഷിച്ചിരുന്നത് ബന്ധുവായ ഇവരായിരുന്നു. മരുമകനായ ഒന്നാം പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി രണ്ട് പ്രതികളും കൂടി കുട്ടിക്ക് മദ്യം നൽകുകയും കുട്ടി ഉറങ്ങുന്ന റൂമിലേക്ക് ഒന്നാം പ്രതി അതിക്രമിച്ചുകയറി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.

മണ്ണുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടറായിരുന്ന എം. ശശിധരൻ പിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളും അഞ്ച് മുതലുകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എ. സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവർ ഹാജരായി.