- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കോടതി: ഇടിയുടെ ആഘാതത്തിൽ യുവാവ 30 മീറ്ററോളം അകലേയ്ക്ക് തെറിച്ചു വീണതായി റിപ്പോർട്ട്
കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ച സംഭവത്തിൽ മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട മാരാമൺ ചെട്ടിമുക്ക് പൂവണ്ണുനിൽക്കുന്നതിൽ ഏബ്രഹാം മാത്യുവിന്റെയും (എബി) ബിജിയുടെയും മകൻ വിനയ് മാത്യുവാണ് (22) ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. 2.10ന് വില്ലിങ്ഡൻ ദ്വീപിലെ ഇന്ദിരാഗാന്ധി റോഡിലായിരുന്നു അപകടം.
അപകടം ഉണ്ടായതിനു പിന്നാലെ കാറിൽ ഉണ്ടായിരുന്ന രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. കാർ ഓടിച്ച യുപി സ്വദേശി പങ്കജ് കുമാർ (35), ഒപ്പമുണ്ടായിരുന്ന അന്തരീക്ഷ് ധാകർ (23) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നു പരിശോധനയിൽ തെളിഞ്ഞത്തോടെയാണ് കേസ് എടുത്തതെന്ന് ഹാർബർ എസ്‌ഐ സി.ആർ.സിങ് പറഞ്ഞു. ഇരുവരേയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വില്ലിങ്ഡൻ ദ്വീപിലെ ട്രൈഡന്റ് ഹോട്ടലിൽ ഫ്രണ്ട് ഓഫിസ് ജീവനക്കാരനായ വിനയ് മാത്യു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. ബൈക്ക് പൂർണമായും തകർന്നു. കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. മട്ടാഞ്ചേരി ഹാൾട്ട് ഭാഗത്തു നിന്നു വന്ന കാർ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 30 മീറ്ററോളം അകലേയ്ക്കാണു തെറിച്ചു വീണത്. ഗുരുതരമായി പരുക്കേറ്റ വിനയ് സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നു പൊലീസ് പറഞ്ഞു.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറിയ മൃതദേഹം കുമ്പനാട് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. സംസ്‌കാരം ശനിയാഴ്ച 11ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മാരാമൺ മാർത്തോമ്മാ പള്ളിയിൽ. സഹോദരി: റിനെ. . സഹോദരി: റിനെ.



