- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലേക്ക് സുരക്ഷിതഗതാഗതത്തിന് വിപുലമായ ഒരുക്കങ്ങൾ; ഡ്രൈവർമാർക്ക് റോഡുകൾ പരിചിതമാക്കാൻ ലഘു വീഡിയോകൾ പ്രചരിപ്പിക്കും; വെർച്വൽ ക്യൂവിനൊപ്പം കെ എസ് ആർ ടി സി ടിക്കറ്റുകളും ബുക്ക് ചെയ്യാം
പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി.യുടെയും മോട്ടോർ വാഹനവകുപ്പിന്റെയും മുന്നൊരുക്കങ്ങൾ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ നടന്ന ഉന്നതതല യോഗത്തിൽ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി മോട്ടോർ വാഹന വകുപ്പും കേരള റോഡ് സുരക്ഷ അഥോറിറ്റിയും പൊലീസ്, പൊതുമരാമത്ത്, ഫയർഫോഴ്‌സ്, ദേവസ്വം ബോർഡ്, ആരോഗ്യ വകുപ്പ്, ബി.എസ്.എൻ.എൽ തുടങ്ങിയവയുമായി ചേർന്ന് നടപ്പിലാക്കുന്ന ശബരിമല സേഫ്‌സോൺ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്രസുഗമവും അപകടരഹിതവുമാക്കുന്നതിനാണ് ശബരിമല സേഫ് സോൺ പ്രോജക് ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള നിരന്തര ഇടപെടലുകൾ കൊണ്ട് തീർത്ഥാടന കാലത്തെ റോഡ് അപകട തിരക്ക് വലിയതോതിൽ കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. അപകടത്തിൽപ്പെടുന്നതും ബ്രേക്ക് ഡൗണാകുന്നതുമായ വാഹനങ്ങൾ യഥാസമയം നീക്കി മറ്റു വാഹനങ്ങൾക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താനും സൗകര്യപ്രദമായ പാർക്കിങ് ഒരുക്കി ഗതാഗതക്കുരുക്കുകൾ യഥാസമയം പരിഹരിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഡ്രൈവർമാർക്ക് റോഡുകൾ പരിചിതമാകുന്നതിനായി ലഘു വീഡിയോകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സൈൻ ബോർഡുകളും റിഫ്‌ളക്ടറുകളും ബ്ലിങ്കറുകളും കോൺവെക്‌സ് ദർപ്പണങ്ങളും ഹെൽപ് ലൈൻ നമ്പറുകളുള്ള ബോർഡുകളും വഴിയിലുടനീളം സ്ഥാപിച്ച് വാഹനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തും. ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവിൽ കെഎസ്ആർടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അധിക സർവീസുകൾ നടത്തും. തിരക്കിനനുസൃതമായി മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ അഞ്ചു വരെയുള്ള ആദ്യഘട്ടത്തിൽ 140 ലോ ഫ്‌ളോർ നോൺ എ സി, 60 വോൾവോ ലോ ഫ്‌ളോർ എസി, 15 ഡീലക്‌സ്, 245 സൂപ്പർഫാസ്റ്റ് - ഫാസ്റ്റ് പാസഞ്ചർ, 10 സൂപ്പർ എക്സ്‌പ്രസ് , മൂന്നു ഷോർട്ട് വീൽബേസ് എന്നിങ്ങനെ 473 ബസുകളും ഡിസംബർ ആറു മുതലുള്ളരണ്ടാംഘട്ടത്തിൽ 140 നോൺ എ സി ലോ ഫ്‌ളോർ , 60 വോൾവോ എ സി ലോ ഫ്‌ളോർ , 285 ഫാസ്റ്റ് പാസഞ്ചർ - സൂപ്പർ ഫാസ്റ്റ്, 10 സൂപ്പർ എക്സ്‌പ്രസ്, 15 ഡിലക്‌സ്, മൂന്നു ഷോർട്ട് വീൽബേസ് എന്നിങ്ങനെ 513 ബസുകളും സർവീസ് നടത്തും. മകരവിളക്ക് കാലഘട്ടത്തിൽ വിവിധ ഇനത്തിലുള്ള 800 ബസുകൾ സർവീസിനായി വിനിയോഗിക്കും.
ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലഘട്ടത്തിൽ 14 സ്‌പെഷ്യൽ സർവീസ് സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂർ, കൊട്ടാരക്കര, പമ്പ, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്‌പെഷ്യൽ സർവീസ് സെന്ററുകൾ. കേരളത്തിലെ എല്ലാ പ്രധാന സെന്ററുകളിൽ നിന്നും ഡിമാൻഡ് അനുസരിച്ച് സർവീസുകൾ ക്രമീകരിക്കും. 40-ൽ കൂടുതൽ യാത്രക്കാർ ഗ്രൂപ്പായി ബുക്ക് ചെയ്താൽ ഏത് സ്ഥലത്ത് നിന്നും യാത്രക്കാരെ പിക്കപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. പമ്പ - നിലയ്ക്കൽ ചെയിൻ സർവീസുകൾ സമയബന്ധിതമായി അയ്യപ്പഭക്തർക്ക് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കും. അയ്യപ്പ ദർശനം കഴിഞ്ഞ് വരുന്ന ഭക്തർക്ക് പമ്പയിലെ യൂ-ടേൺ ഭാഗത്ത് മൂന്ന് ബസ് ബേ ക്രമീകരിച്ച് 10 ബസുകൾ വീതം തയ്യാറാക്കി നിർത്തും.
ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ കെ എസ് ആർ ടി സി ടിക്കറ്റുകൾ കൂടി ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കും. കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ കെ എസ് ആർ ടി സി ബസുകൾക്ക് പാർക്കിങ് സൗകര്യവും ഹെൽപ് ഡെസ്‌ക്കും ആവശ്യാനുസരണം ചാർട്ടേഡ് ട്രിപ്പുകളും ക്രമീകരിക്കും. ശബരിമല മഹോത്സവത്തോടനുബന്ധിച്ച് കെ എസ് ആർ ടി സിയുടെ കൂടുതൽ ബസുകൾ അറ്റകുറ്റപണികൾ തീർത്ത് സർവീസിന് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ റോഡ് സുരക്ഷാ കമ്മീഷണറും ട്രാൻസ്‌പോർട്ട് കമ്മീഷണറുമായ എസ്. ശ്രീജിത്ത്, ജില്ലാ കളക്ടർ എ. ഷിബു, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, കെ എസ് ആർ ടി സി സി എംഡി (ഇൻ ചാർജ് ) എസ്. പ്രമോജ് ശങ്കർ, ജനപ്രതിനിധികൾ, ദേവസ്വം ബോർഡ്- വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



