കോഴിക്കോട്: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം നടപ്പാക്കാനൊരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിലുണ്ടായ തിരക്കിൽ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. അവധി ദിവസങ്ങളിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ഭാരമേറിയ വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അവധി ദിനങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ രാത്രി ഒമ്പതുവരെ ഭാരമേറിയ ചരക്ക് വാഹനങ്ങൾ അനുവദിക്കില്ല. ആറു ചക്രത്തിൽ കൂടുതലുള്ള ടിപ്പർ ലോറികൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്കാണ് വൈകിട്ട് മൂന്ന് മുതൽ രാത്രി ഒമ്പതുവരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചുരത്തിൽ വാഹനങ്ങളുടെ പാർക്കിങിനും വിലക്കുണ്ട്. അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽനിന്ന് പിഴ ഈടാക്കും. നേരത്തെ പലതവണ ഭാരമേറിയ വാഹനങ്ങൾക്ക് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ താമരശ്ശേരി ചുരം എട്ടാം വളവിൽ ബസ്സപകടം ഉണ്ടായി. എട്ടാം വളവിൽ രണ്ട് കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചു. പിന്നീട് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ബസുകൾ റോഡിന് വശത്തേക്ക് മാറ്റിയിട്ടു. തുടർന്ന് അപകടത്തിൽപ്പെട്ട ബസുകളിലൊന്ന് ഗാരേജിലേക്ക് മാറ്റുന്നതിനായി പുറപ്പെട്ടയുടൻ എയർ പൈപ്പ് പൊട്ടി മതിലിലിടിച്ചു. തുടർന്ന് ചുരത്തിലൂടെ ഭാഗികമായി മാത്രമേ മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിഞ്ഞിരുന്നുള്ളൂ.